കൊൽക്കത്ത: പാർട്ടി അനുഭാവികളായ അയോഗ്യരെ തിരുകി കയറ്റാൻ അധിക തസ്തികകൾ സൃഷ്ടിക്കാനുള്ള തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ ശ്രമത്തിനെതിരെ കൽക്കട്ട ഹൈക്കോടതി. തൃണമൂൽ കോൺഗ്രസിന്റെ അംഗീകാരം റദ്ദാക്കാനും ചിഹ്നം മരവിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടേണ്ടി വരുമെന്ന് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ വ്യക്തമാക്കി.
ഇന്ത്യൻ ഭരണഘടന തോന്നിയ പോലെ ഉപയോഗിക്കാൻ ആർക്കും അവകാശമില്ല. രാഷ്‌ട്രീയ പാർട്ടി എന്ന നിലയിൽ തൃണമൂൽ കോൺഗ്രസിന്റെ അംഗീകാരം റദ്ദാക്കാനും ചിഹ്നം മരവിപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടേണ്ടി വരും. ജസ്റ്റിസ് ഗംഗോപാധ്യായ പറഞ്ഞു.
നിയമന വിവാദത്തിൽ പെട്ട് ജോലി നഷ്ടമായ അദ്ധ്യാപകരെ പുനർവിന്യസിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ അധിക അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ച വിവരം വിദ്യാഭ്യാസ വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ജസ്റ്റിസ് ഗംഗോപാദ്ധ്യായയുടെ പ്രതികരണം. അയോഗ്യരായ ഉദ്യോഗാർത്ഥികളെ ഇത്തരത്തിൽ നിയമിക്കാൻ സർക്കാരിന് എങ്ങനെ സാധിക്കുന്നുവെന്നത് തന്നെ അത്ഭുതപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃത നിയമനങ്ങളെ സർക്കാർ അനുകൂലിക്കാൻ പാടില്ല. അധിക അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ പുറത്തിറക്കിയ മെയ് 19ലെ വിജ്ഞാപനം ഉടൻ പിൻവലിക്കണം. ഇല്ലെങ്കിൽ രാജ്യത്ത് മുൻപെങ്ങും ഉണ്ടാകാത്ത തരത്തിലുള്ള തീരുമാനം കോടതിക്ക് കൈക്കൊള്ളേണ്ടി വരും. ജനാധിപത്യം ശരിയായ കൈകളില്ല എന്ന താൻ ഭയപ്പെടുന്നു. ജസ്റ്റിസ് ഗംഗോപാദ്ധ്യായ വ്യക്തമാക്കി.
ആവശ്യമായി വന്നാൽ, സംസ്ഥാന കാബിനറ്റിലെ മുഴുവൻ അംഗങ്ങളേയും താൻ വിളിച്ചു വരുത്തും. വേണ്ടി വന്നാൽ എല്ലാവർക്കും കാരണം കാണിക്കൽ നോട്ടീസും അയയ്‌ക്കും. ജസ്റ്റിസ് ഗംഗോപാദ്ധ്യായ ചൂണ്ടിക്കാട്ടി.
ഇത്തരം ഒരു തീരുമാനത്തിലൂടെ ഇന്ത്യൻ ഭരണഘടനയെ നോക്കുകുത്തിയാക്കാനാണോ സർക്കാർ ശ്രമിക്കുന്നത്? ഇത്തരത്തിൽ അനധികൃത നിയമനം നടത്താൻ ആരാണ് നിയമോപദേശം നൽകിയത്? അനധികൃത നിയമനങ്ങൾ നടത്തുക എന്നതാണോ സർക്കാരിന്റെ നയം? അയോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സർക്കാർ ഖജനാവിലെ പണം ധൂർത്തടിക്കാൻ സർക്കാരിന് എങ്ങനെ മനസ്സ് വന്നുവെന്നും കോടതി ചോദിച്ചു.
Comments