ന്യൂഡൽഹി: രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യൻ ഭരണഘടനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിൽ കോടതി സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിനായി ഡിജിറ്റൽ കോടതി പദ്ധതികൾക്ക് തുടക്കം കുറിച്ച വേളയിലാണ് നരേന്ദ്ര മോദി ഇക്കാര്യം പരാമർശിച്ചത്.
രാജ്യത്തിന്റെ പുരോഗതിയെ മുന്നോട്ട് നയിക്കുന്ന ഏറ്റവും വലിയ ശക്തി ഭരണഘടനയാണെന്നും ഭരണഘടനയുടെ ആത്മാവ് യുവാക്കളെ കേന്ദ്രീകരിച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവതലമുറയ്‌ക്കിടയിൽ അവബോധം വളർത്തിയെടുക്കാൻ സർക്കാർ സ്ഥാപനങ്ങളും നീതി ന്യായവ്യവസ്ഥയും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1949-ൽ ഭരണഘടന അംഗീകരിച്ചതിന്റെ സ്മരണയ്‌ക്കായി 2015 മുതലാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്. ജി20 ഉച്ചകോടിയിൽ രാജ്യത്തിന് അദ്ധ്യക്ഷ പദവി ലഭിച്ചത് വഴി ബൃഹത്തായ അവസരങ്ങളാണ് നൽകുന്നതെന്നും മോദി സൂചിപ്പിച്ചു.
സാധാരണക്കാർക്കും നീതിന്യായ വ്യവസ്ഥകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതെന്ന് പ്രധാമന്ത്രി ചൂണ്ടിക്കാട്ടി. വെർച്വൽ ജസ്റ്റിസ് ക്ലോക്ക്, JustIS മൊബൈൽ ആപ്പ് 2.0, ഡിജിറ്റൽ കോടതി, S3WaaS സൈറ്റുകൾ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ സേവനങ്ങളിൽ ഉൾപ്പെടുന്നു.
നീതി ന്യായവ്യവസ്ഥ സുതാര്യമാക്കുന്നതിനായി വ്യക്തമായ സ്ഥിതിവിവര കണക്കുകൾ ലഭ്യമാക്കുന്ന സൈറ്റാണ് വെർച്വൽ ജസ്റ്റിസ് ക്ലോക്ക്. കേസുകളുടെ വിശദാംശങ്ങൾ, തീർപ്പാക്കിയ കേസുകൾ തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ ലഭിക്കും. ജുഡീഷ്യൽ ഓഫീസർമാർക്ക് കോടതിയെയും അവരുടെ കീഴിൽ പ്രവർത്തിക്കുന്ന വ്യക്തിഗത ജഡ്ജിമാരെയും നിരീക്ഷിച്ചുകൊണ്ട് ഫലപ്രദമായ രീതിയിൽ കേസ് കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് ജസ്റ്റിസ് മൊബൈൽ ആപ്പ് 2.0. പേപ്പർ രഹിത കോടതികളിലേക്കുള്ള മാറ്റം സാധ്യമാക്കുന്നതിനായി കോടതി രേഖകൾ ഡിജിറ്റൽ് രൂപത്തിൽ ജഡ്ജിക്ക് ലഭ്യമാക്കുന്നതിനുള്ള ഒരു സംരംഭമാണ് ഡിജിറ്റൽ കോടതിയെന്നും പ്രധാനമന്ത്രി വിശദമാക്കി.
Comments