ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ആതിഥേയരായി ഖത്തർ. രണ്ടാമത്തെ കളിയിൽ തന്നെ ഖത്തർ പുറത്തായത് ആരാധകരെ നിരാശപ്പെടുത്തി. സെനഗലിനെതിരെ നടന്ന മത്സരത്തിൽ 3-1ന് തോറ്റതോടെയാണ് ആതിഥേയരുടെ വിധി നിർണയിക്കപ്പെട്ടത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതർലാന്റ്‌സിനെ ഇക്വഡോർ സമനിലയിൽ തളച്ചതോടെ ഖത്തറിന്റെ പുറത്താകൽ ഉറപ്പിച്ചു.
നെതർലാന്റ്‌സിനും ഇക്വഡോറിനും നാല് പോയിന്റുകൾ വീതമായി. ഇനി ഖത്തർ അവസാന കളിയിൽ നെതർലാന്റ്‌സിനെ തോൽപിച്ചാലും മൂന്ന് പോയിന്റ് മാത്രമേ നേടാൻ കഴിയൂ. അതുകോണ്ട് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടാൻ കഴിയില്ല. നെതർലാന്റ്‌സിനോട് കൂടി തോറ്റാൽ ഏറ്റവും മോശം പ്രകടനം നടത്തിയ ആതിഥേയർ എന്ന ചീത്ത പേര് ഖത്തറിന് ലഭിക്കും. കരുത്തരായ ഓറഞ്ച് പടയെ പരാജയപ്പെടുത്താനോ സമനിലയിൽ തളയ്‌ക്കാനോ കഴിയുമെന്ന് ആരും കരുതുന്നില്ല.
2010ൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഒന്നാം റൗണ്ടിൽ തന്നെ പുറത്തായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് മത്സരങ്ങളിൽ നാല് പോയിന്റ് നേടിയിരുന്നു. ഫ്രാൻസ്. യുറുഗ്വായ്, മെക്‌സിക്കോ എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരുന്നത്. ഓരോ വിജയവും സമനിലയും പരാജയവും അടക്കം നാല് പോയിന്റ് നേടിയ ദക്ഷിണാഫ്രിക്ക ഗോൾ ഏവറേജിന്റെ അടിസ്ഥാനത്തിലായിരുന്നു പുറത്തായത്. 1982ൽ സ്‌പെയിൻ ലോകകപ്പിൽ ആതിഥേയർ ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും ഒരു സമനിലയിലൂടെ ഒറ്റ പോയിന്റ് കരസ്ഥമാക്കിയിരുന്നു.
ലോകകപ്പിന്റെ 92 വർഷത്തെ ചരിത്രം പരിശാധിച്ചാൽ ആതിഥേയർ എക്കാലത്തും മികച്ച പ്രകടനമാണ് കാഴ്‌ച്ച വച്ചിട്ടുളളത്. പ്രഥമ ലോകകപ്പിൽ ആതിഥേയരായ യുറുഗ്വായ് ചാമ്പ്യന്മാരായി. 1934ലെ അടുത്ത ലോകകപ്പിൽ ആതിഥേയരായ ഇറ്റലി ജേതാക്കളായി. പിന്നീട് 1966ൽ ഇംഗ്ലണ്ടും, 1974ൽ പശ്ചിമ ജർമ്മനിയും, 1978ൽ അർജന്റീനയും, 1998ൽ ഫ്രാൻസും സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വിജയികളായി. 1950ൽ ബ്രസീലും 1958ൽ സ്വീഡനും സ്വന്തം നാട്ടുകാരുടെ മുന്നിൽ ഫൈനലിൽ പരാജയത്തിന്റെ കയ്പുനീര് കുടിച്ചു. 1962ൽ ചിലി, 1990ൽ ഇറ്റലി, 2002ൽ ദക്ഷിണകൊറിയ, 2006ൽ ജർമ്മനി, 2014ൽ ബ്രസീൽ എന്നീ ആതിഥേയർ സെമിയിൽ അടിതെറ്റി വീണു. 1938ൽ ഫ്രാൻസും, 1970, 1986 ലോകകപ്പുകളിൽ മെക്‌സിക്കോയും 2018ൽ റഷ്യയും ക്വാർട്ടറിൽ പ്രവേശിച്ചു. 1994ൽ അമേരിക്കയ്‌ക്ക് സ്വന്തം മണ്ണിൽ രണ്ടാം റൗണ്ടിനപ്പുറം കടക്കാനായില്ല.
Comments