തിരുവനന്തപുരം: സമസ്തയുടെ താരാരാധന പരാമർശത്തിൽ പ്രതികരണവുമായി മുസ്ലീം ലീഗ്. ഫുട്‌ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് സമസ്ത നടത്തിയ അഭിപ്രായം അവരുടേത് മാത്രമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. നമ്മളെല്ലാം ഫുട്‌ബോൾ കാണുന്നവരാണ്. ലീഗിലുള്ളവർക്ക് പോലും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടാകും. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളാകാം. സമസ്തയുടെ നിലപാട് അവരുടേത് മാത്രമാണെന്നും പിഎംഎ സലാം പറഞ്ഞു. ഫുട്‌ബോൾ ആരാധന ഇസ്ലാമിക വിരുദ്ധമാണെന്ന അഭിപ്രായം ലീഗിനില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
അരാഷ്‌ട്രീയ വാദം എല്ലാറ്റിലും കൂട്ടിച്ചേർക്കരുതെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീറും പ്രതികരിച്ചു. ഫുട്‌ബോൾ കളിക്കുമ്പോൾ പാന്റിട്ട് കളിക്കാനാവില്ല. അത്തരം ചിന്താഗതി ഉള്ളവരോട് ഒന്നേ പറയാനുള്ളൂ. കളിക്കുമ്പോൾ കളി മാത്രം കാണുക. സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കരുത്. ഫുട്‌ബോൾ കളിയെക്കുറിച്ച് ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ട്. അത് സമുദായത്തിന്റെ അഭിപ്രായമായി പ്രതിഫലിപ്പിക്കാൻ ശ്രമിക്കരുതെന്നും ആരെങ്കിലും നടത്തുന്ന പ്രഭാഷണങ്ങൾ മുസ്ലീം സമുദായത്തിന്റെ തലയിൽ കെട്ടി വെക്കരുതെന്നും എം.കെ മുനീർ പ്രതികരിച്ചു.
മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒന്നും നിഷിദ്ധമല്ലെന്നായിരുന്നു കെടി ജലീൽ അഭിപ്രായപ്പെട്ടത്. ധൂർത്തിന്റെ പേരിലാണ് ഫുട്‌ബോൾ ഭ്രമത്തെ ചിലർ വിമർശിക്കുന്നത്. അങ്ങനെയെങ്കിൽ വിവാഹ ധൂർത്തുകളും ആഡംബര വാഹനങ്ങളും കൊട്ടാര സമാന വാസഗൃഹങ്ങളും വിമർശിക്കപ്പെടണം. ഫുട്‌ബോളിന്റ പേരിൽ നടക്കുന്ന ‘ധൂർത്ത്’ അന്യായവും ആത്മീയതയുടെ പേരിൽ നടക്കുന്ന ‘ധൂർത്ത്’ ന്യായമാകുന്നതിലെ യുക്തി ദുരൂഹമാണെന്നും ജലീൽ പറഞ്ഞു.
Comments