ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മതപ്രഭാഷകൻ സാക്കിർ നായിക്കിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു. സ്‌ഫോടനം നടന്ന ദിവസം ട്വിറ്ററിൽ സാക്കിർ നായിക്ക് പോസ്റ്റ് ചെയ്ത ട്വീറ്റാണ് സംശയങ്ങൾക്ക് വഴിവെക്കുന്നത്. മംഗളൂരുവിൽ ഓട്ടോ പൊട്ടിത്തെറിച്ചതിന് ശേഷം ഏതാനും മിനിറ്റുകൾ പിന്നിട്ടപ്പോഴാണ് സാക്കിർ നായിക്കിന്റെ ട്വീറ്റുണ്ടായത്.
ചാവേർ ആക്രമണത്തെക്കുറിച്ചുള്ളതായിരുന്നു ട്വീറ്റ്. ഇസ്ലാം മതത്തിൽ ചാവേർ ആക്രമണം അനുവദനീയമാണോ എന്ന വിഷയത്തിൽ സാക്കിർ നായിക്ക് നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങളും ട്വീറ്റിൽ പങ്കുവെച്ചിരുന്നു. മുഹമ്മദ് ഷാരിഖിന്റെ കൈവശമുണ്ടായിരുന്ന പ്രഷർ കുക്കർ ബോംബ് പൊട്ടിത്തെറിച്ചത് അന്നേദിവസം വൈകിട്ട് 4.29നായിരുന്നു. ഇതിന് ശേഷം വൈകിട്ട് 6.13നാണ് സാക്കിർ നായിക്ക് ട്വീറ്റ് ചെയ്തത്.
Is Suicide Bombing Allowed in Islam – Dr Zakir Naik
Top-574#Suicide #Bombing #Allowed #Islam #Zakir #Naik #Zakirnaik #Drzakirnaik
— Dr Zakir Naik (@drzakiranaik) November 19, 2022
സാക്കിർ നായിക്കിന്റെ മൂന്ന് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള യൂട്യൂബ് ചാനലിന്റെ ലിങ്കാണ് ട്വീറ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. മുഹമ്മദ് ഷാരിഖിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സാക്കിർ നായിക്കിന്റെ നിരവധി വീഡിയോകൾ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വലിയൊരു പ്രചോദനമാണ് സാക്കിർ നായിക്ക് എന്നാണ് ഷാരിഖിന്റെ മൊഴി. പ്രതിയുടെ മൊബൈലിൽ നിന്നും സാക്കിർ നായിക്കിന്റെ 50ലധികം മതപ്രഭാഷണ വീഡിയോകളാണ് പോലീസിന് ലഭിച്ചിരുന്നത്.
Comments