റാഞ്ചി: ഝാർഖണ്ഡിൽ ആരംഭിച്ച ഓപ്പറേഷൻ ‘ഒക്ടോപസ്’ വിജയകരമെന്ന് റിപ്പോർട്ട്. കമ്യൂണിസ്റ്റ് ഭീകരരുടെ അധീനതയിലായിരുന്ന ഝാർഖണ്ഡിലെ ബുർഹ പഹാർ മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലായി. സിആർപിഎഫും പ്രത്യേക ടാസ്ക് ഫോഴ്സായ ഝാർഖണ്ഡ് ജാഗ്വാറും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഓപ്പറേഷൻ ഒക്ടോപസ് വിജയകരമായത്.
ഝാർഖണ്ഡിലെ ഗർവാ ജില്ലയിലെ മലമ്പ്രദേശമായ ബുർഹ പഹാറിൽ സെപ്റ്റംബറിലായിരുന്നു ഓപ്പറേഷൻ ഒക്ടോപസ് ആരംഭിച്ചത്. നടപടി വിജയകരമായതോടെ സുരക്ഷാസേനയുടെ നേതൃത്വത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് മേഖലയിൽ നടക്കുന്നത്. റോഡ് നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമായി തുടങ്ങി. ഉൾഗ്രാമങ്ങളിലേക്ക് വൈദ്യുതി വിതരണം ആരംഭിച്ചു. ചെറുതും വലുതുമായ നിരവധി വികസന പ്രവർത്തനങ്ങൾക്ക് മേഖലയിൽ തുടക്കമിട്ടു. ബുർഹ പഹാറിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം പൂർണമായും നീക്കം ചെയ്യപ്പെടുന്നതുവരെ ഓപ്പറേഷൻ ഒക്ടോപസ് തുടരുമെന്ന് ഐജി അമിത് കുമാർ പ്രതികരിച്ചു.
ഛത്തീസ്ഗഡ്, ബിഹാർ എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഝാർഖണ്ഡിലെ കുന്നിൻ പ്രദേശമാണ് ബുർഹ പഹാർ. ഏകദേശം 55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് മേഖലയ്‌ക്കുള്ളത്. കമ്യൂണിസ്റ്റ് ഭീകരനായ അരവിന്ദിന്റെ നേതൃത്വത്തിൽ കാലങ്ങളായി ഇവിടം നക്‌സൽ പ്രവർത്തകരുടെ നിയന്ത്രണത്തിലാണ്. ഇവിടേക്ക് പ്രവേശിക്കാൻ ശ്രമിച്ച അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയിട്ടുണ്ട്. 2008-ലായിരുന്നു സംഭവം.
കമ്യൂണിസ്റ്റ് ഭീകരരുടെ നിയന്ത്രണങ്ങളിൽ കഴിയുന്നതിനാൽ ഇവിടുത്തെ ജനത വലിയ ദുരിതമായിരുന്നു അനുഭവിച്ചിരുന്നത്. എന്നാലിന്ന് ഓപ്പറേഷൻ ഒക്ടോപസ് വിജയകരമായതോടെ ആരോഗ്യ-വിദ്യാഭ്യാസ-ക്ഷേമ പദ്ധതികളും സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാകാൻ ആരംഭിച്ചു. അപ്രാപ്യമായിരുന്ന സാധാരണ ജീവിതം ബുർഹ പഹാറിലെ ജനതയ്‌ക്ക് ലഭ്യമാവുകയാണ്.
Comments