തിരുവനന്തപുരം: പാൽ വില വർദ്ധനയുടെ പ്രയോജനം കർഷകർക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തിൽ മായം കലർന്ന പാൽ എത്തുന്നത് തടയാൻ അതിർത്തികളിൽ പരിശോധന വർദ്ധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
കർഷകർ ക്ഷീരമേഖലയിൽ നിന്ന് പിൻമാറുന്നത് തുടരുന്ന സാഹചര്യത്തിൽ കർഷകരെ ആകർഷിക്കുന്നതിനായി വിവിധ പദ്ധതികളാണ്ആരംഭിക്കുന്നത്. തീറ്റപ്പുൽ കൃഷി വ്യാപകമാക്കാനും മുതലമടയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ചോളകൃഷി കേരളത്തിൽ വ്യാപകമാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കാൽത്തീറ്റ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കുന്നതിനായി സെലക്ട് കമ്മറ്റിക്ക് രൂപം നൽകിയതായും അറിയിച്ചു.
മായം കലർന്ന പാൽ കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാൽസ്യക്കുറവ് മൂലം തളർന്ന് വീഴുന്ന പശുക്കൾക്ക് ചികിത്സ നൽകാൻ കൂടുതൽ സംവിധാനങ്ങൾ ഉറപ്പാക്കുമെന്നും ചിഞ്ചുറാണി ചൂണ്ടിക്കാട്ടി.
മിൽമ പാലിന് ഡിസംബർ ഒന്ന് മുതലാണ് വില കൂടുന്നത്. ലിറ്ററിന് 6 രൂപയാണ് കൂടുന്നത്. പാൽ വില 8.57 രൂപ കൂട്ടണമെന്നായിരുന്നു മിൽമ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. ക്ഷീര കർഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നതെന്നും വിദഗ്ധ സമിതി പറഞ്ഞിരുന്നു. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും കർഷകർക്ക് ലഭിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ആനുകൂല്യങ്ങൾ നേരിട്ട് ലഭ്യമാക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
Comments