ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌കൂൾ അധ്യാപകനായിരുന്ന രാസ് വിഹാരി മണിയാർ അന്തരിച്ചു. 94 വയസ്സായിരുന്നു. ഗുജറാത്തിലെ വഡ്‌നഗർ ബിഎൻ വിദ്യാലയത്തിൽ നിന്ന് പ്രിൻസിപ്പലായാണ് അദ്ദേഹം വിരമിച്ചത് . പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടിക്കാലത്ത് പഠിച്ചതും ഈ സ്കൂളിലാണ്. അധ്യാപകന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.
“ഞങ്ങളുടെ സ്കൂൾ അധ്യാപകനായ രാസ് വിഹാരി മണിയാരുടെ വിയോഗവാർത്ത കേട്ടതിൽ അഗാധമായ ദുഃഖമുണ്ട്. എന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവനയുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഞാൻ അദ്ദേഹത്തോട് ചേർന്നു നിന്നു. ഒരു വിദ്യാർത്ഥിയെന്ന നിലയിൽ എന്റെ ജീവിതത്തിലുടനീളം അദ്ദേഹത്തിന്റെ മാർഗനിർദേശം ലഭിച്ചതിന്റെ സംതൃപ്തി എനിക്കുണ്ട്. “ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാസ് വിഹാരി മണിയാറെ ആദരിക്കുന്ന ചിത്രവും പ്രധാനമന്ത്രി ട്വീറ്റിൽ പങ്ക് വച്ചു. പ്രധാനമന്ത്രി പലപ്പോഴും തന്റെ ഗുരുവിനെ പറ്റി പരാമർശിക്കാറുണ്ടായിരുന്നു. . ഗുജറാത്ത് പര്യടനത്തിലായിരിക്കുമ്പോഴും അവസരം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം തന്റെ അധ്യാപകരെ കാണാൻ ശ്രമിക്കാറുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അഹമ്മദാബാദിലെ ഗുജറാത്ത് കോളേജിൽ നടന്ന ചടങ്ങിൽ അദ്ദേഹം തന്റെ അധ്യാപകരെ ആദരിച്ചിരുന്നു.
രാസ് വിഹാരി മണിയാർ ‘മൻ കി ബാത്ത്’ എഴുതി തന്റെ പ്രിയപ്പെട്ട ശിഷ്യന്മാർക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നു. . പ്രധാനമന്ത്രി നരേന്ദ്ര മോദി 2017ലെ തന്റെ ‘മൻ കി ബാത്ത്’ പരിപാടിയിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി മോദിക്ക് കത്തെഴുതാൻ ഇഷ്ടമാണെന്ന് രാസ് വിഹാരി മണിയാർ പറഞ്ഞിരുന്നു. “വഡ്‌നഗർ പോലുള്ള ഒരു ചെറിയ പട്ടണത്തിൽ നിന്നുള്ള ഒരാൾ ഒബാമയെ കാണുകയും അവർ രണ്ട് സഹോദരന്മാരെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവുമാണ് അദ്ദേഹത്തിന്റെ ഈ വിജയത്തിന് കാരണം , അദ്ദേഹം ഒരു നല്ല വിദ്യാർത്ഥിയായിരുന്നു. കൈയക്ഷരം കുറച്ച് മോശമായിരുന്നെങ്കിലും പഠനത്തിൽ മിടുക്കനായിരുന്നു. എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അച്ചടക്കമുള്ള കുട്ടിയായിരുന്നു.“ പ്രധാനമന്ത്രിയെ കുറിച്ച് രാസ് വിഹാരി മണിയാർ പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
Comments