ന്യൂഡൽഹി : മതം നോക്കാതെ ജനസംഖ്യാ നിയന്ത്രണം എല്ലാവരിലും നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ജനസംഖ്യാ നിയന്ത്രണ ബിൽ ലംഘിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണം. ബിൽ നിർണായകമാണെന്നും മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ പരിമിതമായ വിഭവങ്ങൾ ഉണ്ട്. ചൈനയിൽ ഒരു കുട്ടി നയം നടപ്പിലാക്കി ജനസംഖ്യ നിയന്ത്രിക്കുകയും വികസനം കൈവരിക്കുകയും ചെയ്തു. ചൈനയിൽ മിനിറ്റിൽ 10 കുട്ടികൾ ജനിക്കുമ്പോൾ ഇന്ത്യയിൽ ജനിക്കുന്നത് 30 കുട്ടികളാണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് നാം ചൈനയുമായി മത്സരിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
മതമോ വിഭാഗമോ നോക്കാതെ ബില്ല് എല്ലാവർക്കും ഇടയിൽ നടപ്പാക്കണം. അത് പാലിക്കാത്തവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകരുത്. അവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും സിംഗ് കൂട്ടിച്ചേർത്തു. ഇതിനിടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ മതത്തിന്റെ മുഖമുദ്രയിലൂടെ കാണരുത്. അതിക്രമങ്ങളെ മുൻവിധികളില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കണമെന്നും ഗിരിരാജ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments