തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരു പ്രതി അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി സെൽറ്റനാണ് അറസ്റ്റിലായത്. വിഴിഞ്ഞം പോലീസാണ് ഇയാളെ പിടികൂടിയത്. സംഘർഷത്തിൽ വൈദികർ അടക്കമുള്ളവർക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു.
ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയാണ് കേസിൽ ഒന്നാം പ്രതി .സഹായ മെത്രാൻ ക്രിസ്തുദാസ് അടക്കം അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. തുറമുഖത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിൽ വിവിധ വകുപ്പുകളിട്ടാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ലത്തീൻ അതിരൂപത നേതൃത്വം നൽകുന്ന സമരസമിതിയ്‌ക്കെതിരായി ഒമ്പത് കേസുകളാണ് എടുത്തിരിക്കുന്നത്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘർഷമുണ്ടാക്കിയ കണ്ടാലറിയുന്ന 1000 ത്തോളം പേരും കേസിൽ പ്രതിയാണ്.ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ പോലീസുകാരുൾപ്പെടെ 21 പേർക്ക് പരിക്കേറ്റിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ തടയരുതെന്ന് സമരക്കാരോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മാണത്തിനായുള്ള കല്ലുകളുമായി ലോറികൾ മുല്ലൂരിൽ എത്തിയത്.
പിന്നാലെ സമരക്കാർ ലോറിയെ തടയുകയായിരുന്നു. തുടർന്ന് തടഞ്ഞ ലോറികൾക്ക് മുന്നിൽ കിടന്നും സമരാനുകൂലികൾ പ്രതിഷേധിച്ചു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് സമരത്തിൽ പങ്കെടുത്തത്. ആവശ്യങ്ങളിൽ ഒന്നിന് പോലും ന്യായമായ പരിഹാരം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാൽ സമരം ശക്തമാക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം.
Comments