ബംഗളൂരു: ഭക്ഷണം നൽകാൻ പണമില്ലെന്ന് പറഞ്ഞ് രണ്ട് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. ഐടി മേഖലയിൽ ജോലി ചെയ്യുന്ന രാഹുൽ പർമർ എന്ന 45കാരനാണ് മകളെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായും പോലീസ് പറയുന്നു.
ശനിയാഴ്ച രാത്രിയാണ് കോലാറിലെ കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിൽ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തടാകത്തിന്റെ അടുത്തായി നീല കാറും കണ്ടിരുന്നു. പിന്നാലെ നാട്ടുകാർ ഈ വിവരം പോലീസ് സ്‌റ്റേഷനിൽ അറിയിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് അച്ഛൻ മകളെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞത്. ഭർത്താവിനേയും കുഞ്ഞിനേയും കാണാനില്ലെന്ന് കാട്ടി രാഹുലിന്റെ ഭാര്യയും പോലീസിൽ പരാതി നൽകിയിരുന്നു.
ഗുജറാത്ത് സ്വദേശിയായ രാഹുൽ രണ്ട് വർഷം മുൻപാണ് ഭാര്യ ഭവ്യയ്‌ക്കൊപ്പം ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയത്. കഴിഞ്ഞ ആറ് മാസം മുൻപ് ഇയാൾക്ക് ജോലി നഷ്ടമായിരുന്നു. മകളെ വളർത്താനോ നല്ല ഭക്ഷണം കൊടുക്കാനോ പണം ഇല്ലാത്തതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
അതേസമയം വീട്ടിൽ നിന്ന് സ്വർണ്ണം മോഷണം പോയെന്ന് ആരോപിച്ച് രാഹുൽ ബംഗളൂരു പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ വീട്ടിൽ സ്വർണം എടുത്ത് പണയം വച്ചത് രാഹുൽ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാൾക്കെതിരെ മോഷണക്കേസ് രജിസ്റ്റർ ചെയ്യുകയും, സ്‌റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പോലീസിൽ കള്ളക്കേസ് നൽകിയതിന്റെ പേരിൽ കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കുമെന്ന പേടിയിൽ ഇയാൾ മകളേയും കൂട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാകാമെന്നും പോലീസ് വ്യക്തമാക്കി.
Comments