തിരുവനനന്തപുരം: വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കാനുള്ള ചിലരുടെ ഗൂഢനീക്കം അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അക്രമം ഗൗരവമുള്ളതും അപലപനീയവും. സമരം ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുകയാണ്. തീരദേശത്തെ സമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടണമെന്നും സിപിഎം ആവശ്യപ്പെടുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
അക്രമങ്ങൾ കുത്തിപ്പൊക്കി കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സമരത്തിന്റെ പേരിൽ നടക്കുന്നത്. ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികൾ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവർത്തനങ്ങളിലേർപ്പെടുകയാണെന്ന് സിപിഐഎം കുറ്റപ്പെടുത്തി.
പോലീസ് സ്റ്റേഷൻ തന്നെ തകർക്കുന്ന സ്ഥിതിയുണ്ടായി. നിയമവാഴ്ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ടെന്ന് സിപിഐഎം വ്യക്തമാക്കി.
അതേസമയം വിഴിഞ്ഞത്ത് ക്രമസമാധാന നില ആകെ തകർന്നെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. പോലീസ് നിഷ്ക്രിയമാണ്. സർക്കാരിനും കോടതിക്കും പോലീസിനും എതിരെ യുദ്ധമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ എന്താണ് ചെയ്തതെന്നും സമരക്കാരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നും സർക്കാറിനോട് കോടതി ചോദിച്ചു.വിഴിഞ്ഞം തുറമുഖനിർമ്മാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജിഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങൾ ഉയർന്നു വന്നത്.
Comments