ബംഗളൂരു: മംഗളൂരു സ്‌ഫോടന കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് കൂടുതൽ സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന സൂചന നൽകി പോലീസ്. സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതിനിടെ ഇയാൾ തമിഴ്‌നാട്ടിലെ മധുരയിലും താമസിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മധുരയിലെത്തി.
ഈ മാസം ആദ്യവാരമായിരുന്നു ഷാരിഖ് തമിഴ്‌നാട്ടിൽ എത്തിയത്. രണ്ടാഴ്ചയോളം മധുരയിലെ നേതാജി റോഡിലെ ഹോട്ടലിൽ ഇയാൾ ഉണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്ന ഫോൺ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വ്യാജ ഐഡികൾ ഉപയോഗിച്ചായിരുന്നു താമസിച്ചിരുന്നത്. 10 അംഗ അന്വേഷണ സംഘമാണ് സ്ഥലത്ത് എത്തിയത്. പ്രദേശത്തെ 50 ഓളം ലോഡ്ജുകളിലും ഹോട്ടലുകളിലും സംഘം പരിശോധന നടത്തി. പ്രദേശത്തെ ഓട്ടോ റിക്ഷാ ഡ്രൈവർമാരിൽ നിന്നും ഷാരിഖിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
പ്രശസ്തമായ നിരവധി ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മധുര. ഇവിടെ ഭീകരാക്രമണം നടത്തുകയായിരുന്നു ഷാരിഖ് ലക്ഷ്യമിട്ടിരുന്നത് എന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാനായി ഊർജ്ജിത അന്വേഷണമാണ് പോലീസ് തുടരുന്നത്.
Comments