ദോഹ : ആഫ്രിക്കൻ കരുത്ത് മേധാവിത്വം നേടിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ദക്ഷിണ കൊറിയയ്‌ക്ക് മേൽ ഘാനയ്‌ക്ക് ജയം. ആദ്യ കളിയിൽ പോർച്ചുഗലിനോട് 3-2 ഏറ്റ തോൽവിയുടെ ക്ഷീണം എജ്യൂക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിൽ ഘാന തീർത്തു. ആദ്യ പകുതിയിൽ 2-0ന് മുന്നിലെത്തിയ ഘാനയ്‌ക്കെതിരെ രണ്ടാം പകുതിയിൽ ആക്രമിച്ച് കയറിയ ദക്ഷിണ കൊറിയ മൂന്ന് മിനിറ്റിനുള്ളിൽ നേടിയ ഇരട്ട ഗോളുകൾ സ്‌റ്റേഡിയത്തെ ചെങ്കടലിന്റെ ആവേശത്തിലേക്ക് എത്തിച്ചു. ലോകകപ്പ് വേദികളിൽ എന്നും വമ്പന്മാരെ വിയർപ്പിച്ച ആഫ്രിക്കൻ കരുത്ത് ഏഴുമിനിറ്റിനകം ഗോൾ മടക്കി തങ്ങളുടെ ജയം ഉറപ്പിച്ചു. എന്നാൽ കളിയുടെ അവസാന 20 മിനിറ്റിൽ ഘാനയുടെ ഗോൾമുഖത്ത് കൊറിയൻ നിര നടത്തിയ തുടർച്ചയായ ആക്രമണം ഈ ലോകകപ്പിലെ ഏറ്റവും ദൈർഘ്യമേറിയ പ്രത്യാക്രമണമായി മാറി.
കളിയുടെ24-ാം മിനിറ്റിൽ ഘാനയ്‌ക്ക് വേണ്ടി മുഹമ്മദ് സലീസുവാണ് ആദ്യ ഗോൾ നേടിയത്. പത്തുമിനിറ്റ് തികയും മുന്നേ 34-ാം മിനിറ്റിൽ മുഹമ്മദ് കുദൂസ് രണ്ടാം ഗോളും വലയിലെ ത്തിച്ചു. രണ്ടാം പകുതിയിൽ തീർത്തും വ്യത്യസ്തരായ ദക്ഷിണ കൊറിയയെ ആണ് കണ്ടത്.
തുടർച്ചയായി ഘാനയുടെ ഗോൾ മുഖത്ത് ആക്രമണം അഴിച്ചുവിട്ട ഏഷ്യൻ കരുത്തർക്കായി ചോ ഗൂ സുംഗ് 58,61 മിനിറ്റുകളിൽ ഗോൾ നേടി ഞെട്ടിച്ചു. എന്നാൽ 68-ാം മിനിറ്റിൽ കളിയിലെ തന്റെ രണ്ടാം ഗോളും വിജയഗോളും ഘാനയ്‌ക്കായി കുദൂസു സ്വന്തമാക്കി.
Comments