ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിലെ ബജറ്റിന് മുന്നോടിയായുള്ള ചർച്ചകൾക്ക് സമാപനം. സാമ്പത്തിക വിദഗ്ധരുമായി എട്ട് ഘട്ട ചർച്ചകളാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ നടത്തിയത്. വ്യക്തികൾക്കായുള്ള ആദ്യനികുതി വെട്ടിക്കുറയ്‌ക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പരിപാടികൾ മെച്ചപ്പെടുത്തുക, സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് ചെലവ് വർദ്ധിപ്പിക്കുക, വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്നിവയായാണ് ധനമന്ത്രി നടത്തിയ യോഗങ്ങളിലെ പൊതുവായ അഭ്യർത്ഥനകൾ.
എംഎസ്എംഇകളെ സഹായിക്കുന്നതിനുള്ള ഗ്രീൻ സർട്ടിഫിക്കേഷനുള്ള സംവിധാനം, തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള നഗര തൊഴിലുറപ്പ് പദ്ധതി, ആദായനികുതി യുക്തിസഹമാക്കൽ എന്നിവ ഉൾപ്പെടുന്ന നിരവധി നിർദേശങ്ങളും പ്രതിനിധികൾ മുന്നോട്ടുവെച്ചതായി ധനമന്ത്രാലയം അറിയിച്ചു.ഗാർഹിക മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളും പദ്ധതികളും ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്‌ക്കൽ, ഇവി പോളിസി തുടങ്ങിയവയും യോഗങ്ങളിലെ ചർച്ചാ വിഷയങ്ങളായിരുന്നു.
എട്ട് ഘട്ടങ്ങളിലായി നടന്ന യോഗങ്ങളിൽ 110-ലധികം പ്രതിനിധികളാണ് പങ്കെടുത്തത്. യോഗങ്ങളിൽ മുന്നോട്ടുവെച്ച വിഷയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. വെർച്വൽ സംവിധാനത്തിലാണ് മന്ത്രി വിവിധ മേഖലകളിലുള്ള വിദഗ്ധരുമായി സംവദിച്ചത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.
Comments