ദോഹ: മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന കരുതിയ സമയത്ത് കാസ്‌മെയ്‌റോ രക്ഷകനായി അവതരിച്ചു. കളിയുടെ 83ാം മിനിറ്റിൽ തകർപ്പൻ അടിയിലൂടെ സ്വിസ് വല കുലുക്കിയാണ് കാസ്‌മെയ്‌റോ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ തുടർച്ചയായി രണ്ട് വിജയങ്ങൾ സ്വന്തമാക്കി ആറ് പോയിന്റുമായി ബ്രസീൽ ലോകകപ്പ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
ലോകകപ്പിൽ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന രണ്ടാമത്തെ മാത്രം ടീമാണ് ബ്രസീൽ. ഫ്രാൻസ് നേരത്തെ രണ്ട് വിജയങ്ങളുമായി പ്രീ ക്വാർട്ടർ ഉറപ്പാക്കിയിരുന്നു. നെയ്മറില്ലാതെ കളത്തിലിറങ്ങിയ ബ്രസീൽ സ്വിസർലാന്റിനെതിരെ തുടക്കം ആവശമൊന്നും സൃഷ്ടിച്ചില്ല. ആദ്യ പകുതിയിൽ വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല.
പരിക്കേറ്റ നെയ്മറിന് പകരം ലൂക്കാസ് പാക്വെറ്റയാണ് കളത്തിലിറങ്ങിയത്. എന്നാൽ കാര്യമായ മുന്നേറ്റമൊന്നും നടത്താൻ പാക്വെറ്റയ്‌ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ കളിയിൽ രണ്ട് ഗോളുകൾ നേടിയ റിച്ചാർലിസണും ഇത്തവണ കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ടാം പകുതിയിൽ ബ്രസീൽ ഉണർന്നു കളിച്ചു. ആന്റണിയെയും റോഡ്രിഗോയെയും കളത്തിലിറക്കിയപ്പോൾ മഞ്ഞപ്പടയുടെ കളിയിലും മികവ് പ്രകടമായി. അതിന്റെ പ്രതിഫലനം എന്നോണം വീനീഷ്യസ് ജൂനിയർ ടീമിനെ മുന്നിലെത്തിച്ചെന്ന് തോന്നി. എന്നാൽ വാർ പരിശോധന വില്ലനായപ്പോൾ ഗോൾ നിഷേധിച്ചു. പന്ത് സ്വീകരിക്കുമ്പോൾ വിനീഷ്യസ് ജൂനിയർ ഓഫ്‌സൈഡ് ആയിരുന്നു. ബ്രസീലിന്റെ അടുത്ത മത്സരം കാമറൂണുമായിട്ടാണ്. ഇതിൽ സമനില പിടിച്ചാൽ പോലും കാനറികൾക്ക് ഗ്രൂപ്പ് ചാമ്പ്യൻമാരായി മുന്നേറാം.
ബ്രസീൽ പ്ലേയിംഗ് ഇലവൻ – അലിസൺ, മിലിറ്റോ, ടി സിൽവ, മാർക്വിനോസ്, സാന്ദ്രോ, ഫ്രെഡ്, കാസെമിറോ, പാക്വെറ്റ, റാഫിൻഹ, വിനീഷ്യസ് ജൂനിയർ, റിച്ചാർലിസൺ.
സ്വിറ്റ്‌സർലൻഡ് പ്ലേയിംഗ് ഇലവൻ: സോമർ; വിഡ്മർ, അകാൻജി, എൽവേദി, റോഡ്രിഗസ്; ഫ്രൂലർ, ക്‌സാക്ക, റൈഡർ, സോവ്; എംബോലോ, വർഗാസ്.
Comments