ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ പരിശോധന നടത്തി എൻഐഎ. ഡൽഹി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് പരിശോധന. സിദ്ധു മൂസേവാലയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.
കേസിൽ അറസ്റ്റിലായ കൊടും കുറ്റവാളി ലോറൻസ് ബിഷ്‌ണോയ് , നീരജ് ബവാന, ടില്ലു തജ്പുരിയ എന്നിവരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. സിദ്ധു മൂസേവാലയുടെയും, മറ്റ് ക്രിമിനൽ കേസുകളിലും പങ്കുള്ള മറ്റ് കൊടുംകുറ്റവാളികളുടെ പേരുകൾ ഇവർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെ പിടികൂടുന്നതിന് വേണ്ടിയാണ് പരിശോധനയെന്നാണ് സൂചന. ഇതിന് പുറമേ ഇവർ വിദേശത്ത് നിന്നും ഭീകരവാദത്തിന് പണം സമാഹരിക്കുന്നതായും എൻഐഎയ്‌ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐയിൽ നിന്നും കൊടുംകുറ്റവാളികൾ പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അറസ്റ്റിലായവരുൾപ്പെടെയുള്ള കുറ്റവാളികൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നകാര്യവും എൻഐഎ പരിശോധിച്ചുവരികയാണ്. കേസിന്റെ ഭാഗമായി നേരത്തെയും രാജ്യത്തെ 102 കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.
Comments