കോഴിക്കോട്: വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്നത് രാജ്യവിരുദ്ധ സമരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. എന്തിനും സന്നദ്ധരായ, ഒരു നിയന്ത്രണവുമില്ലാത്ത ആൾക്കൂട്ടത്തെ ഉപയോഗിച്ച് ജനാധിപത്യ സംവിധാനത്തെ മുഴുവൻ വെല്ലുവിളിക്കുകയാണ് വിഴിഞ്ഞത്തെ സമര നേതൃത്വം. സംഭവിക്കില്ലെന്ന് ഉറപ്പുള്ളൊരു കാര്യം പ്രധാന ഉപാധിയായി വച്ചു കൊണ്ട് നടക്കുന്ന സമരത്തിന്റെ ഉദേശ്യങ്ങൾ നിഗൂഢമാണെന്ന് എം.ടി രമേശ് പറഞ്ഞു.
നമ്മുടെ രാജ്യത്തിന് സാമ്പത്തികമായും അല്ലാതെയും ഏറെ പ്രയോജനം ചെയ്യുന്ന ഒരു ഒരു തുറമുഖം വരരുത് എന്ന് ആഗ്രഹിക്കുന്നവർ രാജ്യ താൽപ്പര്യം സംരക്ഷിക്കുന്നവരല്ല. അവരുടെ താത്പര്യങ്ങൾ മറ്റ് പലർക്കും പണയപ്പെടുത്തിയെന്ന് വേണം മനസ്സിലാക്കാൻ. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടക്കുന്ന സമരം രാജ്യവിരുദ്ധ സമരമാണ്. നിക്ഷേപകർക്ക് സുരക്ഷയൊരുക്കണമെന്ന കോടതി വിധി പോലും പാലിക്കപ്പെട്ടില്ല. പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടു. അക്രമാസക്തരായ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സംസ്ഥാന പൊലീസിന് ആകുന്നില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും എം.ടി രമേശ് വ്യക്തമാക്കി.
അതേസമയം, തുറമുഖ പദ്ധതിയ്‌ക്കെതിരായ പ്രതിഷേധമെന്ന പേരിൽ വിഴിഞ്ഞത്ത് നടക്കുന്നത് കലാപശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ആവർത്തിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള ചില ഭീകര ശക്തികളാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കേസ് വന്നാൽ ബുദ്ധിമുട്ടിലാകുക സാധാരണ മത്സ്യത്തൊഴിലാളികളാണ്. ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ നേതൃത്വം നൽകി പരിചയമുള്ളവരാണ് ഇക്കൂട്ടർ. സമരക്കാർ തന്നെ രണ്ട് ചേരിയിലാണെന്നും ശിവൻ കുട്ടി പറഞ്ഞു.
Comments