‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെ അധിക്ഷേപിച്ച ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡിന് മറുപടിയുമായി നടൻ അനുപം ഖേർ. കശ്മീർ ഫയൽസ് പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും അസ്ലീലമാണെന്നും നാദവ് ലാപിഡ് പറഞ്ഞതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സിനിമാ പ്രേമികൾക്കിടയിൽ നിന്നും ഉയരുന്നത്. വിവാദത്തിന് പിന്നാലെ ഇസ്രായേൽ സംവിധായകനും കശ്മീർ ഫയൽസിനെ എതിർക്കുന്നവർക്കും ശക്തമായ മറുപടി നൽകുകയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുപം ഖേർ. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
‘കശ്മീർ ഫയൽസിന്റെ സത്യം ചിലരുടെ തൊണ്ടയിൽ മുള്ളു പോലെ കുടുങ്ങി. അവർക്ക് അത് വിഴുങ്ങാനോ തുപ്പാനോ കഴിയില്ല! സത്യം തെറ്റാണെന്ന് തെളിയിക്കാൻ അവർ തീവ്രമായി ശ്രമിക്കുന്നു. എന്നാൽ ഈ സിനിമ ഇപ്പോൾ വെറും ഒരു സിനിമയല്ല, ഒരു പ്രസ്ഥാനമാണ്. ചില ആളുകൾക്ക് സത്യം പറയുന്നത് ശീലമില്ല. കശ്മീരിൽ സംഭവിച്ച യാഥാർത്ഥ്യങ്ങളെ അവർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ഈ കഥ പറയുകയാണെങ്കിൽ യാഥാർത്ഥ്യങ്ങളെ പൊതിഞ്ഞുവെച്ചുകൊണ്ട് സാനിറ്റൈസ് ചെയ്ത് അവതരിപ്പക്കണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി അവർ ചെയ്യുന്നതും അതു തന്നെയാണ്. എന്നാൽ, ഒരു വിട്ടുവീഴ്ചയുമില്ലാതെ മുഴുവൻ സത്യവും കശ്മീർ ഫയൽസ് തുറന്നു പറഞ്ഞത് അവരെ വല്ലാതെ അലോസരപ്പെടുത്തുന്നു’.
‘നിങ്ങൾക്ക് നഗ്നവും പരുഷവുമായ സത്യം അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളുടെ കണ്ണുകൾ ചൂഴ്ന്ന് എടുത്തു കൊള്ളണം. നിങ്ങളുടെ വായ തുന്നിക്കെട്ടണം. സത്യം പറയുന്നതിനെ പരിഹസിക്കുന്നത് നിർത്തൂ. കാരണം, ഈ സത്യത്തെ മാനിക്കാൻ ഇവിടെ ധാരാളം പേരുണ്ട്. ഇവിടെയുള്ളവരുടെ ഭാര്യമാരും പെൺമക്കളും അത് അനുഭവിച്ചിട്ടുണ്ട്. ഈ സത്യം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ത്യയും ഇസ്രായേലും സുഹൃത്തുക്കളാണ്. ഇരു രാജ്യങ്ങളും ഭീകരതയെ അതിജീവിച്ചു. ഒരു സാധാരണ ഇസ്രയേൽ പൗരന് ഒരു കാശ്മീരി ഹിന്ദുവിന്റെ ദയനീയാവസ്ഥ മനസ്സിലാകും. ഓരോ രാജ്യത്തും രാജ്യദ്രോഹികളുണ്ട്; അതും ഒരു സത്യമാണ്’ എന്നും അനുപം ഖേർ പറഞ്ഞു.
Comments