പാട്‌ന: പതിനാലുകാരിയോട് കൊടും ക്രൂരത കാണിച്ച് അദ്ധ്യാപകനും വിദ്യാർത്ഥികളും. നാല് ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതിന് പിന്നാലെ 14-കാരിയെ പ്രധാനാദ്ധ്യാപകനും ബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ കയ്മുർ ജില്ലയിലാണ് എട്ടാം ക്ലാസ്സുകാരി ക്രൂരപീഡനത്തിനിരയായത്. സംഭവത്തിൽ പ്രധാനാദ്ധ്യാപകൻ സുനിൽ കുമാറിനെയും നാലംഗ സംഘത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് എട്ടാം ക്ലാസ്സുകാരിയ്‌ക്ക് ദുരവസ്ഥയുണ്ടായത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയെ സഹപാഠികളായ രണ്ടുപേർ ഉൾപ്പെടെയുള്ള നാലംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിച്ച പെൺകുട്ടിയെ നാല് ആൺകുട്ടികളും ബലാത്സംഗം ചെയ്യുകയായിരുന്നു. ഒരാൾ വായ പൊത്തിപ്പിടിക്കുകയും മറ്റുള്ളവർ മാറി മാറി പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.
ഇതിനിടയിലാണ് അദ്ധ്യാപകനായ സുനിൽ സിംഗ് സംഭവസ്ഥലത്തെത്തിയത്. ഇയാളെ കണ്ടതോടെ നാലംഗ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. തന്നെ രക്ഷിക്കാനായെകത്തിയതാണ് കരുതിയ അദ്ധ്യാപകനും ഒടുവിൽ പെൺകുട്ടിയെ ചൂഷണം ചെയ്യുകയായിരുന്നു. പീഡനത്തിനിരയാക്കിയതിന് പിന്നാലെ ഇയാൾ തന്നെയാണ് പെൺകുട്ടിയെ വീട്ടിലെത്തിച്ചത്. നാലു പേർ ചേർന്ന് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നും താനാണ് കുട്ടിയെ രക്ഷിച്ചതെന്നും അദ്ധ്യാപകൻ വീട്ടുകാരോട് പറഞ്ഞു.
സുനിൽ സിംഗ് വീട്ടിൽ നിന്ന് മടങ്ങിയതിന് പിന്നാലെ പെൺകുട്ടി സംഭവങ്ങൾ വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു. പെൺകുട്ടിയുടെ വൈദ്യ പരിശോധന പൂർത്തിയായതായി പോലീസ് അറിയിച്ചു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായും പോലീസ് വ്യക്തമാക്കി. മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
Comments