ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എല്ലാ ടീമുകൾക്കും അവസാന മത്സരം വളരെ നിർണ്ണായകമാണ്. ഈ കളിയിലെ വിജയ പരാജയങ്ങളാണ് ടീമുകളുടെ പ്രീ ക്വാർട്ടറിലേക്കുളള പ്രവേശനം സാധ്യതമാകുന്നത്. പ്രീ ക്വാർട്ടറിൽ കടന്ന ടീമുകൾക്കും ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ അവസാന മത്സരം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഒരു ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ പതിവിൽ നിന്ന് വ്യത്യസ്തമായി ഒരേ സമയത്ത് നടത്തുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് ഇങ്ങനെ നടത്താൻ ഫിഫയെ നിർബന്ധിതരാക്കിയത്? 1982 ലോകകപ്പിൽ ഉണ്ടായ നിർഭാഗ്യകരമായ സംഭവത്തെ തുടർന്നാണ് ഫിഫ ഈ തീരുമാനമെടുത്തത്.
ഫിഫ ലോകകപ്പിന്റെ 1982 പതിപ്പ് സ്‌പെയിനിലാണ് നടന്നത്. ഗിജോണിലെ എൽ മോളിനോൺ സ്റ്റേഡിയത്തിൽ 1982 ജൂൺ 25ന് നടന്ന പശ്ചിമ ജർമ്മനിയും ഓസ്ട്രിയയും തമ്മിലുള്ള മത്സരത്തിനിടെയാണ് വിവാദമായ സംഭവം അരങ്ങേറിയത്. ഇത് പിന്നീട് ‘ഡിസ്ഗ്രേസ് ഓഫ് ഗിജോൺ’ എന്നാണ് അറിയപ്പെട്ടത്. അൾജീരിയ, ചിലി, പശ്ചിമ ജർമ്മനി, ഓസ്ത്രിയ എന്നീ ടീമുകൾ ഒരേ ഗ്രൂപ്പിലായിരുന്നു. അൾജീരിയ ജർമ്മനിയെയും ചിലിയെയും പരാജയപ്പെടുത്തി ലോകകപ്പിൽ ആദ്യമായി രണ്ട് മത്സരങ്ങൾ ജയിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമെന്ന നേട്ടം സ്വന്തമാക്കി.
ജർമ്മനിയും ഓസ്ട്രിയയും തമ്മിലുള്ള മത്സരത്തിന് മുമ്പ് അൾജീരിയ അവരുടെ അവസാന മത്സരം ചിലിക്കെതിര രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിച്ചു. അങ്ങനെ നാല് പോയിന്റുമായി അൾജീരിയ അടുത്ത റൗണ്ടിലേക്ക് കടക്കുമെന്ന സ്ഥിതിയായി. ഇതോടെ ഗ്രൂപ്പിലെ അവസാന മത്സരമായ ജർമ്മനി-ഓസ്ത്രിയ പോര് നിർണ്ണായകമായി. മൂന്നോ അതിലധികമോ ഗോളുകൾക്ക് പശ്ചിമ ജർമ്മനി ജയിച്ചാൽ അൾജീരിയയ്‌ക്കൊപ്പം അടുത്ത റൗണ്ടിലേക്ക് ഇരു ടീമുകൾക്കും യോഗ്യത നേടാമായിരുന്നു. നേരെ മറിച്ച് ഓസ്ട്രിയ ജയമോ സമനിലയോ നേടിയാലും അൾജീരിയയുടെ അടുത്ത റൗണ്ടിലേക്കുള്ള മുന്നേറ്റം ഉറപ്പാക്കുമായിരുന്നു. ജർമ്മനി ഒന്നോ രണ്ടോ ഗോളിന് ജയിച്ചാൽ ഓസ്ട്രിയയ്‌ക്കൊപ്പം അടുത്ത റൗണ്ടിലേക്ക് കടക്കാമായിരുന്നു എന്നതാണ് മൂന്നാമത്തെ സാഹചര്യം.
ഓസ്ട്രിയയുമായുളള മത്സരത്തിൽ 10ാം മിനിറ്റിൽ പശ്ചിമ ജർമ്മനി മുന്നിലെത്തി. ഈ ഒറ്റ ഗോളിന് ജർമ്മനി ഓസ്ത്രിയയെ പരാജയപ്പെടുത്തി. ആദ്യ ഗോളിന് ശേഷം മത്സരം വളരെ താഴ്ന്ന നിലവാരത്തിലേക്ക് പോയി. ഇരു ടീമുകളും മികച്ച കളി പുറത്തെടുക്കാനോ ഗോൾ അടിക്കാനോ ശ്രമിച്ചില്ല. ഇതോടെ ഗ്രൂപ്പിൽ ജർമ്മനി, ഓസ്ട്രിയ, അൾജീരിയ എന്നീ ടീമുകൾക്കെല്ലാം നാല് പോയിന്റ് വീതമായി. എന്നാൽ ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ജർമ്മൻകാരും ഓസ്ത്രിയകാരും അടുത്ത റൗണ്ടിലേക്ക് കടന്നു.
പശ്ചിമ ജർമ്മനിക്ക് +3, ഓസ്ട്രിയ +2, അൾജീരിയ 0 എന്നിങ്ങനെയാണ് ഗോൾ വ്യത്യാസം. ആഫ്രിക്കൻ ടീമിനെ പുറത്താക്കാൻ രണ്ട് യൂറോപ്യൻ ടീമുകൾ ഒത്തുകളിച്ചത് ലോകകപ്പിന് വലിയ കളങ്കം വരുത്തി. അതിന് ശേഷമാണ് ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ ഒരേ സമയത്ത് നടത്താൻ ഫിഫ തീരുമാനിച്ചത്. പിന്നീട് യൂറോ കപ്പ് പോലുളള പ്രമുഖ ടൂർണ്ണമെന്റുകളിലും ഈ രീതി നടപ്പാക്കാൻ തുടങ്ങി.
Comments