ലോസ്ഏയ്ഞ്ചൽസ്: വിഖ്യാത ഹോളിവുഡ് താരം വിൽ സ്മിത് വീണ്ടും ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ. കഴിഞ്ഞ വർഷത്തെ ഓസ്‌കർ പുരസ്‌കാര വേദിയിൽ അവതാരകനെ തല്ലിയ സംഭവത്തിന് ശേഷം ഇതാദ്യമായാണ് സ്മിത് ഒരു ടെലിവിഷൻ പരിപാടിയിൽ മുഖം കാണിക്കുന്നത്.
ദ ഡെയ്‌ലി ഷോ വിത് ട്രെവർ നോഹ എന്ന വിഖ്യാത ടെലിവിഷൻ പരിപാടിയിലാണ് വിൽ സ്മിത് അതിഥിയായി എത്തുന്നത്. അലാദ്ദീൻ എന്ന ചിത്രത്തിലൂടെ ഇടക്കാലത്ത് വീണ്ടും ലോകചലച്ചിത്രവേദിയിൽ തന്റേതായ സരസമായ സാന്നിദ്ധ്യം തെളിയിച്ച നടൻ താനെന്തു കൊണ്ട് പൊതുപരിപാടികളിൽ നിന്ന് മാറിനിന്നു എന്നതിനും ഉത്തരം പറഞ്ഞു.
‘ആ രാത്രി തനിക്ക് ഏറെ ഭീകരത സമ്മാനിച്ച ഒന്നായിരുന്നു. അതുമായി ബന്ധപ്പെട്ട് പലതും പറയാം. അത്രയേറെ സങ്കീർണ്ണവും മാനസിക പിരിമുറുക്കവും സമ്മാനിച്ച നിമിഷമായിരുന്നു. എല്ലാം ഒരു നിമിഷത്തേക്ക് എന്റെ കൈവിട്ടുപോയി… ശരിയാണ് എന്നെ എനിക്കെന്നല്ല ആർക്കും ന്യായീകരിക്കാനാവില്ലായിരുന്നു…താനാഗ്രഹിച്ചതല്ല അന്ന് നടന്നത്.’ വിൽ സ്മിത് ടിവി ഷോയിൽ മനസ്സുതുറന്നു.
ഏറെ നേരത്തെ നിശബ്ദതയ്‌ക്ക് ശേഷമാണ് വിൽ സ്മിത് പറഞ്ഞു തുടങ്ങിയത്. ഷോയിൽ തന്റെ വരാനിരിക്കുന്ന ഇമാൻസിപ്പേഷൻ എന്ന പുതിയ സിനിമയെക്കുറിച്ചും വിൽസ്മിത് മനസ്സുതുറന്നു. അമേരിക്കയിലെ അടിമത്ത കാല കഥ പറയുന്ന ചിത്രം ഏറെപ്പേരുടെ മനസ്സിനെ ഉലയ്‌ക്കുമെന്ന സൂചനയും വിൽ സ്മിത് നൽകി.
Comments