കൊച്ചി: വനിത ഹോസ്റ്റൽ നിയന്ത്രണങ്ങൾക്കെതിരെ ഹൈക്കോടതി. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്‌കൃത സമൂഹത്തിനു ചേർന്നതല്ലെന്നും ഇത്തരം നിയന്ത്രണങ്ങൾ ആണധികാര വ്യവസ്ഥയുടെ ഭാഗമാണെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ഹോസ്റ്റലിലെ നിയന്ത്രണം ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക നിരീക്ഷണം.
ഹോസ്റ്റലുകളിൽ രാത്രി 9.30 എന്ന സമയ നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശിച്ചു. സുരക്ഷയുടെ പേരിൽ വിദ്യാർഥികൾ ക്യാമ്പസിനുള്ളിൽ പോലും ഇറങ്ങരുത് എന്നു പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു.വിദ്യാർത്ഥികളുടെ ജീവന് മെഡിക്കൽ കോളജ് ക്യാമ്പസിൽപോലും സംരക്ഷണം കൊടുക്കാൻ പറ്റാത്ത അവസ്ഥയാണോ സംസ്ഥാനത്തെന്ന് കോടതി വിമർശിച്ചു.
സമയനിയന്ത്രണം പോലുള്ള അനാവശ്യനിയന്ത്രണങ്ങൾ ലിംഗവിവേചനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അക്കാര്യത്തിൽ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണം.വിദ്യാർത്ഥിനികൾക്ക് ഇത്തരം കാര്യങ്ങൾക്ക് വേണ്ടി കോടതിയെ സമീപിക്കേണ്ടി വരുന്നത് ദു:ഖകരമാണെന്ന് കോടതി കുറ്റപ്പെടുത്തി. വിഷയത്തിൽ അഭിപ്രായം അറിയിക്കാൻ സംസ്ഥാന വനിതാ കമ്മീഷനോടും കോടതി നിർദ്ദേശിച്ചു. ബുധനാഴ്ച തുടർവാദം കേൾക്കും.
Comments