ഹൈദരാബാദ്: വൈഎസ്ആർ തെലങ്കാന പാർട്ടി പ്രസിഡന്റ് വൈഎസ് ശർമിള അറസ്റ്റിൽ. പോലീസിന്റെ കൃത്യനിർവഹണത്തെ തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയാണ് അറസ്റ്റിലായ ശർമിള.
തെലങ്കാന മുഖ്യമന്ത്രി കെസിആറിന്റെ വസതിയിലേക്ക് പ്രതിഷേധ റാലി നടത്തുന്നതിനിടെയാണ് സംഭവം. ടിആർഎസ് പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്നതായി ആരോപിച്ച കാറിലാണ് ശർമിള പ്രതിഷേധത്തിനെത്തിയത്. നരസംപേട്ട എംഎൽഎ പെഡ്ഡി സുദർശനെതിരെ ശർമിള നടത്തിയ പരാമർശത്തിൽ പ്രകോപിതരായാണ് ടിആർഎസ് പ്രവർത്തകർ ആക്രമണം നടത്തിയതെന്നാണ് വിവരം. ശർമിള നടത്തി വരികയായിരുന്ന പദയാത്ര തെലങ്കാനയിലെ വാറങ്കലിൽ എത്തിയപ്പോഴാണ് ടിആർഎസ് പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് കെസിആറിന്റെ വസതിക്ക് നേരെ തകർന്ന വാഹനവുമായി ശർമിള പോകുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ.
മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള യാത്രക്കിടെ രാജ്ഭവൻ റോഡിലെത്തിയപ്പോൾ ശർമിളയെ പോലീസ് തടഞ്ഞു. കാറിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ശർമിള വിസമ്മതിച്ചു. ഇതോടെ കാർ ഒരു ക്രെയിൻ ഉപയോഗിച്ച് തൂക്കിയെടുത്താണ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. കാറിനുള്ളിൽ ശർമിള ഉണ്ടായിരുന്നു.
തുടർന്ന് രണ്ട് കിലോ മീറ്റർ അകലെയുള്ള സഞ്ജീവ റെഡ്ഡി നഗർ പോലീസ് സ്‌റ്റേഷനിലേക്ക് ശർമിളയെ കൊണ്ടുപോയി. ഇവിടെയെത്തിയിട്ടും കാറിൽ നിന്ന് പുറത്തിറങ്ങാൻ ശർമിള തയ്യാറായിരുന്നില്ല. പോലീസ് നപടിയെ അതിരൂക്ഷമായി ശർമിള ചോദ്യം ചെയ്തു. എങ്ങനെയാണ് പോലീസിന് പദയാത്ര തടയാൻ സാധിച്ചതെന്നും സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്തുവെന്ന ഒറ്റക്കാരണത്താലാണോ തടയുന്നത് എന്നും ശർമിള ചോദിച്ചു. ശർമിളയുടെ അമ്മ വൈഎസ് വിജയമ്മയെ പോലീസ് ഇതിനിടെ വീട്ടുതടങ്കലിലാക്കി.
തെലങ്കാനയിൽ ശർമിള നയിക്കുന്ന വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ പദയാത്ര 3,500 കിലോമീറ്റർ പിന്നിട്ടിരുന്നു. കെസിആർ സർക്കാർ അഴിമതി നടത്തുകയാണെന്ന വിമർശനമാണ് ശർമിള പദയാത്രയിൽ ഉന്നയിച്ചിരുന്നത്. തിങ്കളാഴ്ച നടന്ന ടിആർഎസ് പ്രവർത്തകരുമായി സംഘർഷം നടന്നതിന് പിന്നാലെ പദയാത്ര പോലീസ് താത്കാലികമായി അനുമതി നിഷേധിക്കുകയാണ് ചെയ്തത്. ഇതിന് ശേഷവും പ്രതിഷേധ റാലിയുമായി എത്തിയതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments