റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. ഛത്തീസ്ഗഡിലെ വനമേഖലയിൽ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് ഭീകരാക്രമണമുണ്ടായത്. സംഭവത്തിൽ സിആർപിഎഫിന്റെ ജംഗിൾ വാർഫെയർ യൂണിറ്റായ കോബ്രയിലെ ഉദ്യോഗസ്ഥൻ മുഹമ്മദ് ഹക്കീമാണ് വീരമൃത്യു വരിച്ചതെന്ന് പോലീസ് അറിയിച്ചു.
പാലക്കാട് സ്വദേശിയാണ് ഹക്കീം. കോബ്രയിലെ 202-ാം ബറ്റാലിയൻ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. ആക്രമണത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ സുലൈമാനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കോബ്ര ഉദ്യോഗസ്ഥരുടെ ക്യാമ്പിന് നേർക്ക് കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. തലസ്ഥാന നഗരമായ റായ്പൂരിൽ നിന്ന് 450 കിലോ മീറ്റർ അകലെ ചിന്തഗുഫ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ക്യാമ്പ് സ്ഥിതിചെയ്തിരുന്നത്. ആക്രമണം നടത്തിയതിന് പിന്നാലെ ഭീകരർ സമീപത്തെ വനമേഖലയിലേക്ക് ഓടിരക്ഷപ്പെടുകയാണ് ചെയ്തത്. വനത്തിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്ന് ഐജി സുന്ദർരാജ് പി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Comments