എറണാകുളം: കുടുംബ സുഹൃത്തായ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ പോലീസുകാരന് സസ്‌പെൻഷൻ. എറണാകുളം കൺട്രോൾ റൂം ഇൻസ്‌പെക്ടർ എ.വി സൈജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇയാളെ സഹായിച്ച റൈറ്ററേയും സസ്‌പെൻഡ് ചെയ്തു.
യുവതിയുടെ പരാതിയിൽ സൈജുവിനെതിരെ പോലീസ് ഇന്നലെ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഇയാളുടെ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നാണ് വിവരം.
പരാതിയിൽ ഇയാൾക്കെതിരെ നേരത്തെ പരാതി നൽകുകയും കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാജ രേഖകൾ ഉണ്ടാക്കി ഹൈക്കോടതിയിൽ നിന്നും സൈജു ജാമ്യം നേടുകയായിരുന്നു. കടം നൽകിയ പണം തിരികെ ചോദിച്ചതിന്റെ പേരിലാണ് പീഡനശ്രമം ആരോപിക്കുന്നത് എന്നായിരുന്നു സൈജുവിന്റെ വാദം. ഇതിന്റെ പിൻബലത്തിൽ ജാമ്യം ലഭിച്ച സൈജു മലയൻകീഴ് ഇൻസ്‌പെക്ടർ ആയിരുന്നപ്പോൾ മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചിരുന്നു.
2019 ലായിരുന്നു സൈജു ഡോക്ടറായ സ്ത്രീയെ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്നു ഇവർ. ഇതിനിടെ കാണാനെത്തിയപ്പോഴായിരുന്നു പീഡനം. ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും, പീഡനം തുടർന്നതായും പരാതിയിൽ പറയുന്നു.
Comments