ചെന്നൈ : കോടിക്കണക്കിന് രൂപയുടെ കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ഡിഎംകെ കൗൺസിലറെയും സഹോദരനെയും തമിഴ്നാട് കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യബന്ധന ബോട്ടിൽ കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ ശ്രീലങ്കയിലേക്ക് അയക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതികൾ.
രാമേശ്വരം കീഴക്കരൈ മുനിസിപ്പാലിറ്റിയിലെ ഡിഎംകെ കൗൺസിലർ സർബരാജ് നവാസ് (42), ഡിഎംകെ മുൻ കൗൺസിലർ ജൈനുദ്ദീൻ (45) എന്നിവരാണ് അറസ്റ്റിലായത് . രാമനാഥപുരം ജില്ലയിലെ മണ്ഡപം-വേദളായിക്കടുത്ത് കടൽമാർഗം മയക്കുമരുന്ന് കടത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് കോസ്റ്റൽ പോലീസ് പ്രത്യേക തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിൽ അതിവേഗതയിൽ എത്തിയ ആഡംബര കാർ പോലീസ് തടഞ്ഞുനിർത്തി. പരിശോധനയിൽ കാറിൽ നിന്ന് 360 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പോലീസ് കണ്ടെടുത്തു.
അസംസ്കൃത കൊക്കെയ്ൻ സൂക്ഷിച്ചിരുന്ന 30 കണ്ടെയ്നറുകൾ പോലീസ് കണ്ടെത്തി. കാറിലുണ്ടായിരുന്ന ഡിഎംകെ നേതാക്കളായ സർബരാജ്, സൈനുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, രാമേശ്വരം സ്വദേശി കൂടിയായ സാദിഖ് അലി (36) തന്റെ ബോട്ടിൽ ശ്രീലങ്കയിലേക്ക് കൊക്കെയ്ൻ കടത്താനിരുന്നതായി കണ്ടെത്തി.
അറസ്റ്റിലായ ഡിഎംകെ കോർപ്പറേറ്റർ സർബരാജും സഹോദരൻ സൈനുദ്ദീനും കാർഗോ ലോജിസ്റ്റിക്സ് കമ്പനിയുടെ ഉടമയാണ്. ഇവർക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘടനകളുമായി ബന്ധമുണ്ടോയെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments