തിരുവനന്തപുരം: വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെ അനുകൂലിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. വിഴിഞ്ഞത്തെ സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യം ഉണ്ടെന്നാണ് മാദ്ധ്യമങ്ങളടക്കം പറയുന്നത്. ഇത് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകര്‍ക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.
സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനകളുടെ ഭാഗമായിരുന്നവരുടെ സാന്നിധ്യം ഉണ്ടെന്നും അത് സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മാദ്ധ്യമങ്ങൾ വാര്‍ത്ത നൽകുന്നു. ഇതിന്റെ നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണം. സമൂഹത്തെ സത്യം ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സംഘര്‍ഷത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ അന്തരീക്ഷത്തിൽ നിലനിൽക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കും.
മാദ്ധ്യമ വാര്‍ത്തകള്‍ സത്യമാണോ എന്ന് മുഖ്യമന്ത്രി പറയണം. അത് അടിസ്ഥാന രഹിതമാണെങ്കിൽ ഇത്തരം വാർത്തകൾ നിഷേധിക്കാനും അദ്ദേഹം തയ്യാറാകണം. സൗഹൃദ അന്തരീക്ഷം നിലനിര്‍ത്താന്‍ അതാണ് അഭികാമ്യം. തെളിവുകളുടെ അഭാവത്തില്‍ മത്സ്യത്തൊഴിലാളി സമൂഹത്തെ ഒന്നാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ഭൂഷണമല്ല. പ്രശ്നപരിഹാരം കാണുന്നതിന് പകരം പ്രകോപന ഇടപെടലുകളെ പ്രോത്സാഹിപ്പിക്കരുത്. ഹൈന്ദവ സംഘടനകളും വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ട്. അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത് എന്നും സുധാകരൻ പറഞ്ഞു.
Comments