പ്രയാഗ് രാജ്: ആത്മീയത ധാർമ്മിക ജീവിതത്തിന്റെ കരുത്തെന്ന് ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. ആത്മീയതയിലൂടെ ലോക നന്മയ്‌ക്കായി സുദീർഘ തപം ചെയ്ത മഹാപുരുഷന്മാരുടെ പാരമ്പര്യമാണ് ഭാരതത്തെ സജീവമാക്കി നിലനിർത്തിയത്. സമാജത്തിനെയാകെ ധാർമ്മിക ജീവിതത്തിൽ അധിഷ്ഠിതമായി മുന്നോട്ട് പോകാനും സ്വാർത്ഥത വെടിഞ്ഞ് സമാജമെന്ന നിലയിൽ സംഘടിക്കാനും മഹാത്മാക്കളുടെ ഈ പരമ്പര പ്രേരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകമെങ്ങുമുള്ള ജനത അവനവന് വേണ്ടി മാത്രം ചിന്തിച്ചപ്പോൾ അതേ ലോകത്തെ വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാൻ പ്രേരിപ്പിക്കുകയാണ് മഹാത്മാക്കളുടെ ഈ പരമ്പര ചെയ്തത്. അത്തരം മഹാപുരുഷന്മാരെ ആരാധിക്കുന്നത് നന്മയുടെ യുഗത്തെ സൃഷ്ടിക്കും. ശങ്കരാചാര്യ സ്വാമി ബ്രഹ്‌മാനന്ദ സരസ്വതിയുടെ 150-ാം ജയന്തി ആരാധനാ മഹോത്സവം അലോപ്പി ബാഗിലെ ശങ്കരാചാര്യ ആശ്രമത്തിൽ ഉദ്ഘാടനം ചെയ്യവെ സർസംഘചാലക് പറഞ്ഞു.
ആത്മീയ പാതയിലല്ലാതെ ലൗകിക ജീവിതവ്യവസ്ഥിതികൾ നിലനിൽക്കില്ലെന്ന് ഡോക്ടർ അംബേദ്കർ പറഞ്ഞിട്ടുണ്ട്. ബ്രഹ്‌മസത്യം ജഗന്മിഥ്യ എന്നതാണ് ശങ്കരാചാര്യ സ്വാമികൾ മുന്നോട്ടുവച്ച കാഴ്ചപ്പാട്. ഇതാണ് ജീവിത സാരമെന്ന് എല്ലാ ജ്ഞാനികളും ലോകത്തെ ഉദ്‌ബോധിപ്പിച്ചിട്ടുണ്ടെന്നും ഡോക്ടർ മോഹൻ ഭാഗവത് പറഞ്ഞു. മഹാത്മജിയും രവീന്ദ്രനാഥ ടാഗോറുമൊക്കെ മുന്നോട്ടുവച്ച തത്വം ഇതാണ്. ഇതാണ് സത്യമെന്ന് അറിഞ്ഞിട്ടും ലോകം പക്ഷേ മിഥ്യക്ക് പിന്നാലെ പായുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധർമ്മം ആത്മീയഭാവമാണ്. അത് എല്ലാവരെയും ഒന്നിപ്പിക്കും, എല്ലാവരെയും ഒപ്പം ചേർന്നുയർത്തും. ആത്മീയതയില്ലാത്ത മതങ്ങൾ ശക്തിമാൻ അതിജീവിക്കുകയും ദുർബലൻ നശിച്ചു പോവുകയും ചെയ്യുമെന്ന് പറയുമ്പോൾ ഭാരതം ശക്തിയുള്ളവൻ ദുർബലനെ സംരക്ഷിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. അത് ശക്തിയുള്ളവന്‍റെ ധർമ്മമാണെന്നും സർസംഘചാലക് പറഞ്ഞു.
ശങ്കരാചാര്യ സ്വാമി വാസുദേവാനന്ദ സരസ്വതി സർസംഘചാലകിനെ പൊന്നാടയണിയിച്ച് വേദിയിലേക്ക് സ്വാഗതം ചെയ്തു. വ്യാസപീഠത്തിന് മുന്നി ആരാധന നടത്തിയ സർസംഘചാലക്, ശങ്കരാചാര്യ സ്വാമി ശാന്താനന്ദ സരസ്വതി, ബ്രഹ്‌മാനന്ദ സരസ്വതി എന്നിവരുടെ ചിത്രങ്ങളിൽ മാല ചാർത്തി. മുൻ പശ്ചിമ ബംഗാൾ ഗവർണർ കേസരി നാഥ് ത്രിപാഠി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
Comments