ശ്രീനഗർ: ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തെ അധിക്ഷേപിച്ച ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡിനെ പിന്തുണച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി(പിഡിപി) നേതാവ് മെഹബൂബ മുഫ്തി. മുസ്ലീങ്ങളെയും കശ്മീരികളെയും പൈശാചികവത്കരിക്കാനാണ് സിനിമ ശ്രമിച്ചതെന്നും, ഇത് തുറന്നു പറയുന്നവരെ നിശബ്ദരാക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നുമാണ് മെഹബൂബ മുഫ്തി നാദവ് ലാപിഡിനെ അനുകൂലിച്ച് ട്വിറ്ററിൽ കുറിച്ചത്.
‘മുസ്ലീങ്ങളെ, പ്രത്യേകിച്ച് കശ്മീരികളെ പൈശാചികവത്കരിക്കാനും പണ്ഡിറ്റുകളും മുസ്ലീങ്ങളും തമ്മിലുള്ള പ്രശ്നം രൂക്ഷമാക്കാനും കേന്ദ്രസർക്കാർ പിന്തുണ നൽകിയ വെറും പ്രൊപ്പഗണ്ട മാത്രമാണ് സിനിമയെന്ന് അവസാനം ആൾക്കാർ പറഞ്ഞു. ഇത് ശരിയാണ്. എന്നാൽ സത്യം പറയുന്നതിനെ നിശബ്ദമാക്കാൻ നയതന്ത്ര ചാനലുകൾ ഉപയോഗിക്കുന്നതിൽ ദുഃഖമുണ്ട്’ എന്നാണ് മെഹബൂബ മുഫ്തി പറഞ്ഞത്.
അതേസമയം, കശ്മീർ ഫയൽസിനെയും ചരിത്ര സംഭവത്തെയും അവഹേളിച്ചതിൽ വലിയ രോഷമാണ് ഇസ്രായേൽ സംവിധായകൻ നാദവ് ലാപിഡിനെതിരെ ഉയർന്നത്. സംവിധായകൻ വിവേക് അഗ്നിഹോത്രിയും, ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നയോർ ഗിലോണുമടക്കം പ്രമുഖർ രംഗത്തു വന്നിരുന്നു. എല്ലാ രാജ്യത്തും രാജ്യദ്രോഹികളുണ്ട്. ഒരു സാധാരണ ഇസ്രയേൽ പൗരന് ഒരു കാശ്മീരി ഹിന്ദുവിന്റെ ദയനീയാവസ്ഥ മനസ്സിലാകും. സത്യം അംഗീകരിക്കാൻ കഴിയുന്നില്ല എങ്കിൽ നിങ്ങൾ വായ തുന്നിക്കെട്ടുകയോ കണ്ണ് ചൂഴ്ന്നെടുത്ത് കളയുകയോ ചെയ്യണമെന്നാണ് നടൻ അനുപം ഖേർ പ്രതികരിച്ചത്.
Comments