ഹൈദരാബാദ് : ശബരിമല ദർശനത്തിനായി വ്രതമെടുത്ത് മാലയിട്ട് കറുപ്പ് വസ്ത്രമണിഞ്ഞ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്ന് ഇറക്കിവിട്ടു. ഹൈദരാബാദിലെ മാലക്‌പേട്ടിലാണ് സംഭവം. മതമൗലികവാദികളുടെ പ്രതിഷേധത്തെ തുടർന്നാണ് വിദ്യാർത്ഥിക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചത്. മാലക്‌പേട്ടിലെ മോഹുൻസ് ഗ്രാമ്മർ സ്‌കൂളിലാണ് സംഭവം നടന്നത്. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ സ്‌കൂളിൽ നടന്നിട്ടുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
സ്‌കൂളിന്റെ നീക്കത്തിനെതിരെ അഖില ഭാരത ദീക്ഷാ പ്രചാരക് സമിതിയുടെ ദേശീയ പ്രചാരക് കാര്യദർശി പ്രേം ഗാന്ധി ശക്തമായി അപലപിച്ചു. ആരെങ്കിലും തടയാൻ വന്നാൽ തങ്ങൾ പ്രതിഷേധിക്കാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
തെലങ്കാനയിലെ ക്രിസ്ത്യൻ മിഷണറികളുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്‌കൂളും മറ്റ് സ്‌കൂളുകളും സ്വേച്ഛാധിപത്യത്തോടെയാണ് പെരുമാറുന്നത്. കുട്ടികളെ വ്രതമെടുക്കുന്നതിൽ നിന്നും മാലയിടുന്നതിൽ നിന്നും തടയാനാണ് അവർ ശ്രമിക്കുന്നത്. ഇന്ന് 1000 അയ്യപ്പ ഭക്തരുമായി സ്‌കൂളിന് മുന്നിൽ പ്രകടനം നടത്തിയെന്നും പിന്നാലെ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കുമെന്ന് അവർ ഉറപ്പ് നൽകിയെന്നും പ്രേം ഗാന്ധി വ്യക്തമാക്കി.
ഇത്തരം പ്രവൃത്തികൾ സംസ്ഥാനത്തുടനീളം നടക്കുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധാരണയുടെ പേരിലാണ് ഇത് സംഭവിച്ചത് എന്നാണ് ചന്ദർ ഘാട്ട് പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ വൈ പ്രകാശ് റെഡ്ഡി പറഞ്ഞത്.
Comments