ന്യൂഡൽഹി : ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിച്ച രഹന ഫാത്തിമക്കെതിരായ എടുത്ത കേസുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും. പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി നൽകിയ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘുകരിക്കണമെന്നാണ് രഹന ഫാത്തിമ നൽകിയ ഹർജിയിലെ ആവശ്യം.
മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ചു, സാമൂഹിക മാദ്ധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചു എന്നീ പരാതിയിലാണ് കേസ് എടുത്തത്. ഹർജിയിൽ സംസ്ഥാനത്തിന്റെ മറുപടി കോടതി തേടിയിരുന്നു.
2018 ൽ തുലാമാസ പൂജയ്‌ക്കാണ് രഹന ഫാത്തിമ ആചാര ലംഘനം നടത്താൻ ശബരിമലയിൽ എത്തിയത്. സർക്കാർ ഒത്താശയോടെ പൊലീസ് സംരക്ഷണത്തിൽ എത്തിയെങ്കിലും ഇവർക്കെതിരെ ഭക്തരുടെ പ്രതിഷേധം കനത്തതോടെ മടങ്ങുകയായിരുന്നു. ഇതിന് മുൻപ് രഹന ഫാത്തിമ ഫേസ്ബുക്കിൽ ചിത്രവും പങ്കുവെച്ചിരുന്നു.
Comments