ടെഹ്‌റാൻ: ഇറാനിലെ ഭരണകൂടഭീകരതയ്‌ക്കും അസഹിഷ്ണുതയ്‌ക്കും ഒരു രക്തസാക്ഷി കൂടി. ലോകകപ്പ് ഫുട്‌ബോളിൽ അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ ഇറാൻ പരാജയപ്പെട്ടത് ആഘോഷിച്ച യുവാവിനെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സേന വെടിവച്ച് കൊന്നുവെന്ന് റിപ്പോർട്ട്. ഇറാൻ പുറത്തായതിനെതുടർന്ന് സർക്കാർ വിരുദ്ധ പ്രവർത്തകർ നടത്തിയ ആഘോഷ പരിപാടിയക്കിടെയാണ് മെഹ്‌റാൻ സമക് എന്ന 27 കാരൻ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ടെഹ്റാന്റെ വടക്ക് പടിഞ്ഞാറ് കാസ്പിയൻ കടൽ തീരത്തുള്ള ബന്ദർ അൻസാലി എന്ന നഗരത്തിൽ വെച്ചാണ് മെഹ്റാൻ സമക് കൊല്ലപ്പെട്ടത്.
”അമേരിക്കക്കെതിരായ ദേശീയ ടീമിന്റെ തോൽവി ആഘോഷിച്ചതിന് സുരക്ഷാ സേന വെടിവച്ച് കൊല്ലുകയായിരുന്നു ‘, ഓസ്ലോ ആസ്ഥാനമായുള്ള ഗ്രൂപ്പ് ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് (ഐഎച്ച്ആർ) ആരോപിച്ചു.
യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കക്ക് എതിരെയുള്ള മത്സരത്തിൽ കളിച്ച ഇറാനിയൻ ഇന്റർനാഷണൽ മിഡ്ഫീൽഡർ സയിദ് ഇസതോലാഹി, തനിക്ക് സമക്കിനെ അറിയാമെന്ന് വെളിപ്പെടുത്തുകയും ഒരു യൂത്ത് ഫുട്‌ബോൾ ടീമിൽ അവർ ഒരുമിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.’ഇന്നലെ രാത്രിയിലെ കയ്‌പ്പേറിയ നഷ്ടത്തിന് ശേഷം, നിങ്ങളുടെ മരണവാർത്ത എന്റെ ഹൃദയത്തിൽ തീ പടർത്തിയെന്നും ‘ബാല്യകാല ടീമംഗത്തിന് വിടയെന്നും താരം കുറിച്ചു.
ഖത്തർ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തായതിനെ തുടർന്ന് വലിയ ആഘോഷമാണ് ഇറാൻ ജനത സംഘടിപ്പിച്ചത്. തെരുവിൽ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ഇറാൻ ജനത സ്വന്തം രാജ്യത്തിന്റെ പരാജയത്തെ ആഘോഷമാക്കി മാറ്റിയത്.ശരിയത്ത് നിയപ്രകാരം ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്‌സ അമിനി (22) സെപ്റ്റംബർ 16ന് മരിച്ചതിന് പിന്നാലെ ഇറാനിൽ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പ്രതിഷേധത്തിന് ഐകൃദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ദേശീയഗാനം ആലപിക്കാതെ ഇറാൻ വിട്ടുനിന്നിരുന്നു.
Comments