അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് എപ്പോഴൊക്കെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിട്ടുണ്ടോ, അപ്പോഴൊക്കെ ഗുജറാത്തിലെ വോട്ടർമാർ ബാലറ്റ് പെട്ടിയിലൂടെ കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗുജറാത്തിലെ സാനന്ദിൽ റോഡ് ഷോ നയിക്കവെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
അമിത് ഷായുടെ റോഡ് ഷോയിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായ ശേഷമാണ് ഗുജറാത്ത് വികസന പാതയിലെത്തിയതെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കിയതും ആരോഗ്യ സേവനങ്ങൾ ആധുനികവത്കരിച്ചതും മോദിയുടെ കാലത്താണ്. ഗുജറാത്തിന്റെ അടിസ്ഥാനപരമായ പ്രശ്നങ്ങളോട് മോദി പുലർത്തിയ ക്രിയാത്മകമായ സമീപനം ഇന്ന് ലോകശ്രദ്ധയെ ആകർഷിക്കുകയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഭീകരവാദത്തിനും മതമൗലികവാദത്തിനുമെതിരെ രാജ്യവ്യാപകമായി നടപടികൾ തുടരുമെന്നും അമിത് ഷാ വ്യക്തമാക്കി.
അഹമ്മദാബാദിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കോൺഗ്രസ് തലവൻ മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രിയെ രാവണൻ എന്ന് വിളിച്ച് ആക്ഷേപിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നിലവിൽ പുരോഗമിക്കുകയാണ്. ഗുജറാത്തിലെ 182 നിയോജകമണ്ഡലങ്ങളിലെ 89 സീറ്റുകളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 5നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്.
Comments