ഡൽഹി: ഗോവയിൽ നടന്ന ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ കാശ്മീർ ഫയൽസിനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ജൂറി അദ്ധ്യക്ഷനായ നദാവ് ലാപിഡ്. ചലച്ചിത്രമേളയിൽ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയെ ഉൾപ്പെടുത്തിയതിനെതിരെയാണ് നാദവ് ലാപിഡ് രംഗത്തു വന്നത്. ചിത്രം ഒരു പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നും നിലവാരമില്ലാത്തതും അശ്ലീലമാണെന്നുമാണ് സംവിധായകൻ പ്രതികരിച്ചത്. വിവാദ പരമാർശത്തിന് പിന്നാലെ വലിയ ജനരോക്ഷം ഉയർന്നു. ഈ സാഹചര്യത്തിലാണ് നദാവ് ലാപിഡ് ക്ഷമാപണം നടത്തിയിരിക്കുന്നത്.
കശ്മീർ ഫയൽസിനെതിരായ തന്റെ വിമർശനത്തിലൂടെ കശ്മീരി പണ്ഡിറ്റുകളെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ നദാവ് ലാപിഡ് തെറ്റിദ്ധരിക്കപ്പെട്ടതിൽ വിഷമമുണ്ടെന്നും വ്യക്തമാക്കി. ‘ഞാൻ ആരെയും അപമാനിക്കാൻ ആഗ്രഹിച്ചില്ല, എന്റെ ലക്ഷ്യം ഒരിക്കലും ദുരിതമനുഭവിക്കുന്ന ആളുകളെയോ അവരുടെ ബന്ധുക്കളെയോ അപമാനിക്കുകയായിരുന്നില്ല. അവർക്ക് അങ്ങനെയാണ് തോന്നിയതെങ്കിൽ ഞാൻ പൂർണ്ണമായും ക്ഷമാപണം നടത്തുന്നു. മുഴുവൻ ജൂറിയെയും പ്രതിനിധീകരിച്ചാണ് ഞാൻ സംസാരിച്ചത്. ഞാൻ പറഞ്ഞ അഭിപ്രായങ്ങൾ എന്റെ മാത്രമല്ല, സഹ ജൂറി അംഗങ്ങളുടെ കൂടിയായിരുന്നു’ എന്നാണ് നദാവ് ലാപിഡ് പറഞ്ഞത്.
അതേസമയം, ‘പറഞ്ഞത് ഹൃദയത്തിൽ നിന്നുള്ളതല്ലെങ്കിൽ, അത് ക്ഷമാപണമല്ല’ എന്നാണ് നദാവ് ലാപിഡിന്റെ ക്ഷമാപണത്തിൽ സംവിധായകൻ വിവേക് അഗ്നിഹോത്രി പ്രതികരിച്ചത്. ‘എനിക്ക് സിനിമ ജീവനാണ്. കാശ്മീർ ഫയൽസ് എന്ന ചിത്രം ഒരുക്കിയതിന് ജനങ്ങൾ എന്നോട് നന്ദി പറഞ്ഞു. പിന്നെ എന്തിനാണ് എനിക്ക് ഒരു വിദേശിയുടെ അംഗീകാരം? അദ്ദേഹത്തിന് ഇന്ത്യയെ കുറിച്ച് എന്തറിയാം’ എന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
Comments