മുംബൈ: സാമ്പത്തിക തട്ടിപ്പ് നടത്തിയ നാല് വിദേശികൾ അറസ്റ്റിൽ. യുഎസിൽ ജോലിയും വിസയും വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയ കേസിലാണ് വിദേശികളെ അറസ്റ്റ് ചെയ്തത്. നാല് പേർ ചേർന്ന് 26 ലക്ഷം രൂപ തട്ടിയെടുത്തതായി ലഭിച്ച പരാതിയിലാണ് മുംബൈ സൈബർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
13 മൊബൈൽ ഫോണുകൾ, നാല് ലാപ്‌ടോപ്പുകൾ, വിവിധ രാജ്യങ്ങളിലെ പാസ്‌പോർട്ടുകൾ,ഇന്റർനെറ്റ് റൂ്ട്ടറുകൾ എന്നിവ നാലംഗ സംഘത്തിന്റെ പക്കൽ നിന്നും പിടികൂടി. ആഫ്രിക്കൻ രാജ്യങ്ങളായ സാംബിയ, ഘാന, നമീബിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.
അമേരിക്കൻ എംബസിയുടേതിന് സമാനമായ മെയിൽ ഐഡിയിൽ യുഎസ് വിസ അയച്ച് അപേക്ഷകരിൽ നിന്ന് പണം തട്ടുന്നതാണ് ഇവരുടെ രീതി. പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് ലക്ഷത്തിലധികം ആളുകളുടെ ഇ-മെയിൽ ഐഡികളാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. ഏകദേശം 1.5 ലക്ഷത്തോളം പേരുടെ ഫോൺ നമ്പരും വിദേശികളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
നാലുപേരും പൂർണമായി ആസൂത്രണം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നും പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവം പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. തട്ടിപ്പിനിരയായവരെ കണ്ടെത്തി അന്വേഷണം വ്യാപിക്കാനാണ് പോലീസ് പദ്ധതിയിടുന്നത്.
Comments