റാവൽപിണ്ടി: പാകിസ്താനെ നിലംപരിശാക്കി ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് താണ്ഡവം. ആദ്യ ദിനത്തിൽ ബ്രൻഡൻ മക്കല്ലത്തിന്റെ പരിശീലന മികവിലിറങ്ങിയ ബെൻസ്റ്റോക്‌സും ടീമും നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 504 എന്ന കൂറ്റൻ സ്‌കോർ. നാലുപേർ സെഞ്ച്വറി നേടിയ മത്സരത്തിൽ സ്വന്തം മണ്ണിൽ ബാബർ അസമിന്റെ നേതൃത്വത്തിൽ പാകിസ്താൻ നാണംകെട്ടു. ആദ്യമായിട്ടാണ് ഒരു ടെസ്റ്റിലെ ആദ്യ ദിനത്തിൽ 500 റൺസ് പിറക്കുന്നത്. ഒരു ടീമിലെ നാലുപേർ ആദ്യ ദിനത്തിൽ സെഞ്ച്വറി നേടുന്നതും റെക്കോഡാണ്.
അജ്ഞാത വൈറസ് ബാധമൂലം 13 പേർ ഹോട്ടലിൽ നിരീക്ഷണത്തിലാണെന്നും ടെസ്റ്റ് മത്സരം അനിശ്ചിതത്വത്തിലാണെന്നുമുള്ള എല്ലാ വാർത്തകൾക്കും വിരാമമിട്ടാണ് ആദ്യ ടെസ്റ്റ് കളിക്കാൻ ഇംഗ്ലണ്ട് ഇറങ്ങിയത്. ഓപ്പണർമാരായ സാക് ക്രോളി(122), ബെൻ ഡക്കറ്റ്(107) എന്നിവർക്കൊപ്പം തൊട്ടുപിന്നാലെ ഒല്ലി പോപും(108) ഹാരീ ബ്രൂക്കും(101) ആദ്യ ദിനത്തിൽ തന്നെ സെഞ്ച്വറി നേടിയാണ് പാകിസ്താനെ നിഷ്പ്രഭമാക്കിയത്.
ആദ്യവിക്കറ്റിൽ 233 റൺസിന്റെ കൂട്ടുകെട്ടാണ് ക്രോളി-ഡക്കറ്റ് സഖ്യം പടുത്തുയർത്തിയത്. ആദ്യം ബെൻ ഡക്കറ്റാണ് 110 പന്തിൽ 107 റൺസുമായി മടങ്ങിയത്. രണ്ടാമതായി സാക് ക്രോളി 111 പന്തിൽ 122 റൺസെടുത്ത് ടീമിനെ മികച്ച സ്‌കോറിലേയ്‌ക്ക് എത്തിച്ചു.
ഇതിനിടെ ജോ റൂട്ട്(23)നിസ്സാര സ്‌കോറിന് മടങ്ങി. സ്‌കോർ. 3ന് 286. തുടർന്ന് ഒല്ലി പോപ്പിനൊപ്പം ചേർന്ന ഹാരീ ബ്രൂക്കും സെഞ്ച്വറി തികച്ചതോടെ ഇംഗ്ലണ്ട് സ്‌കോർ 4 ന് 462 എന്ന മികച്ച നിലയിലേയ്‌ക്ക് കുതിച്ചു. പോപ് 104 പന്തിൽ 108 റൺസുമായിട്ടാണ് മടങ്ങിയത്. ആദ്യ ദിനം കളിനിർത്തുമ്പോൾ സന്ദർശകർക്കായി 101 റൺസുമായി ഹാരീ ബ്രൂക്‌സും നായകൻ ബെൻ സ്‌റ്റോക്‌സു(34)മാണ് ക്രീസിലുള്ളത്.
സമീപകാലത്തൊന്നും നേരിടാത്ത ശക്തമായ ബാറ്റിംഗ് ആക്രമണമാണ് പാകിസ്താൻ നേരിടുന്നത്. ടി20 കിരീട പോരാട്ടത്തിൽ തകർത്ത എതിരാളികൾക്കെതിരെ അതേ വീര്യം ഒട്ടും ചോരാതെ ഇരച്ചെത്തിയ ഇംഗ്ലീഷ് പട ടെസ്റ്റിലും ബാറ്റ് വീശിയതോടെ പാക് ബൗളർമാർ വെറും കാഴ്ചക്കാരായിമാറി. നസീം ഷാ, മുഹമ്മദ് അലി, ഹാരിസ് റൗഫ്, സയീദ് മഹമൂദ്, ആഖാ സൽമാൻ, സൗദ് ഷക്കീൽ എന്നീ എല്ലാ ബൗളർമാരെല്ലാം നന്നായി റൺസ് വഴങ്ങി. സാഹിദ് മഹമൂദിന് രണ്ട് വിക്കറ്റ് ലഭിച്ചപ്പോൾ മുഹമ്മദ് അലിയും ഹാരിസ് റൗഫും ഓരോ വിക്കറ്റുകൾ വീതം വീഴ്‌ത്തി. ടി20യിലും ഏകദിനത്തിലും പാകിസ്താന്റെ മികച്ച പേസ് ബൗളറായ ഹാരിസ് റൗഫിന്റെ അരങ്ങേറ്റ ടെസ്റ്റാണ് റാവൽപിണ്ടിയിൽ ആരംഭിച്ചിരിക്കുന്നത്.
Comments