തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് പ്രതികൾ. തിങ്കളാഴ്ചയാകും ഇവരുടെ ശിക്ഷാവിധി.
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ആണ് പ്രതികൾ കുറ്റക്കാരെന്ന് വ്യക്തമാക്കിയത്. ബലാത്സംഗം, കൊലപാതകം, സംഘം ചേർന്ന് മർദ്ദിക്കൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയവയായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. ഇവയെല്ലാം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. ഇതോടെയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കിയത്.
2018 ഫെബ്രുവരി ഒന്നിനാണ് വിദേശ വനിതയെ പ്രതികൾ കൊലപ്പെടുത്തിയത്. ആയുർവേദ ചികിത്സയ്‌ക്കായി പോത്തൻകോടുള്ള ആയുർവേദ കേന്ദ്രത്തിലേക്ക് എത്തിയതായിരുന്നു വിദേശ വനിത. ഫെബ്രുവരി 14 ന് കോവളത്തേക്ക് പോയ വനിതയെ പിന്നീട് കാണാതെ ആവുകയായിരുന്നു. പിന്നീട് ഒരു മാസത്തിന് ശേഷം ഇവരുടെ മൃതദേഹം ഒരു പൊന്തക്കാടിൽ നിന്നും കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ ഇത് വിദേശ വനിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ രണ്ട് പേരും കുറ്റിക്കാട്ടിൽ ലഹരി ഉപയോഗിക്കാൻ സ്ഥിരമായി എത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതേ തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കോവളത്ത് എത്തിയ വിദേശ വനിതയ്‌ക്ക് പ്രതികൾ കഞ്ചാവ് നൽകി. തുടർന്ന് ബോധരഹിതയായ ഇവരെ ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ബോധം വന്നപ്പോൾ പ്രതികളും വനിതയുമായി തർക്കമുണ്ടായി. ഇതിനിടെ വനിതയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കഴുത്തിൽ വള്ളിച്ചെടികൾ കൊണ്ട് കെട്ടി.
Comments