കോഴിക്കോട്: കാരന്തൂർ മർകസ് കോളേജ് മൈതാനത്ത് വിദ്യാർത്ഥികളുടെ വാഹന അഭ്യാസപ്രകടനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. സംഭവത്തിൽ പങ്കാളികളായ 11 വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹനവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.
വാഹന ഉടമകളിൽ നിന്നായി 66,000 രൂപ പിഴ ഈടാക്കുകയു ചെയ്തു. ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ വിവിധ രാജ്യങ്ങളുടെ പതാകകളുമായാണ് കോളേജ് ഗ്രൗണ്ടിൽ അഭ്യാസം നടത്തിയത്. ഫുട്ബോൾ ആരാധനയുടെ പേരിൽ കഴിഞ്ഞ ദിവസമാണ് മൈതാനത്ത് അപകടകരമായ രീതിയിൽ കാറുകളിലും ബൈക്കുകളിലും അഭ്യാസപ്രകടനം നടത്തിയത്.
കോളേജ് ഗ്രൗണ്ടിൽ നാലോളം കാറുകളിലും ബൈക്കിലുമാണ് അഭ്യാസ പ്രകടനം നടത്തിയത്. കാറിന്റെ ഡോറിലും ഡിക്കിയിലും ബോണറ്റിലും ഫുട്ബോൾ ആരാധകരായ വിദ്യാർത്ഥികൾ കയറി നിന്നായിരുന്നു അഭ്യാസ പ്രകടനം. വിവിധ രാജ്യങ്ങളുടെ കൊടിയേന്തിയും മുദ്രാവാക്യം വിളിച്ചും ലോകകപ്പിലെ പ്രധാന കളിക്കാർക്ക് പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു വാഹനാഭ്യാസം.
Comments