നോയിഡ : ഉത്തർപ്രദേശിലെ നോയിഡയിലെ അഗ്നിബാധ ശമിപ്പിക്കാൻ നടത്തിയ പരിശ്രമം ശ്രദ്ധനേടുന്നു. ജനവാസ മേഖലയിലെ ബഹുനില മന്ദിരത്തിനാണ് തീപിടിച്ചത്. 12 അഗ്നിശമന വാഹനങ്ങൾ നടത്തിയ അതിതീവ്ര പരിശ്രമമാണ് തീഅണയ്‌ക്കാൻ സഹായിച്ചത്.
ഷാബേരി മേഖലയിലെ ഒരു കെട്ടിടത്തിന്റെ ഭൂഗർഭ നിലയിൽ നിന്നാണ് തീ പടർന്നതെന്ന് ജോയിന്റ് കമ്മീഷണർ രവി ശങ്കർ ഛാബി പറഞ്ഞു. അഞ്ചു നില കെട്ടിടത്തിലെ താമസക്കാരെ താഴെ ഇറക്കാൻ പോലീസ് അതിവേഗം പ്രവർത്തിച്ചതിനാലാണ് വലിയ ദുരന്തം ഒഴിവായത്. എത്ര ഫ്‌ലാറ്റുകൾക്ക് നാശനഷ്ടമുണ്ടായി എന്ന കണക്കും ലഭ്യമായിട്ടില്ല. കെട്ടിടം എല്ലാ നിർമ്മാണ ചട്ടങ്ങളും ലംഘിച്ചാണ് പണിതിരിക്കുന്നതെന്നും സൂചനയുണ്ട്. പുറത്തേയ്‌ക്ക് അതിവേഗം രക്ഷപെടാനുള്ള ഗോവണികൾ കെട്ടിടത്തിലില്ലെന്നും പാർക്കിംഗ് സ്ഥലം സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണാക്കി ഉപയോഗിച്ചതായും സംശയമുണ്ട്.
ബിസ്രാഖ് പോലീസ് സ്‌റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കെട്ടിടത്തിൽ എന്തൊക്കെയാണ് സൂക്ഷിച്ചിരുന്നതെന്നതിലും പ്രാഥമിക വിവരങ്ങൾ ലഭ്യമല്ല.
Comments