ന്യൂഡൽഹി: ഹെയർ ഫിക്‌സിംഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. ഡൽഹി സ്വദേശിയായ മുപ്പതുകാരൻ അത്തർ റഷീദാണ് മരണപ്പെട്ടത്. ശസ്ത്രക്രിയയ്‌ക്ക് പിന്നാലെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മരണപ്പെട്ടത്.
കുറച്ച് നാളുകൾക്ക് മുൻപാണ് അത്തർ കഷണ്ടി മാറാനുള്ള ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. എന്നാൽ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ അണുബാധയുണ്ടാവുകയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ച് മരണപ്പെടുകയുമായിരുന്നു. തന്റെ മകൻ ഏറെ വേദനകൾ സഹിച്ചാണ് മരിച്ചതെന്നും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നതായും അത്തറിന്റെ അമ്മ പറഞ്ഞു. മരണത്തിന് മുൻപ് അത്തറിന്റെ മുഖം വിങ്ങി വീർത്ത നിലയിലും കറുപ്പ് കലകൾ നിറഞ്ഞ നിലയിലുമായിരുന്നു. സംഭവത്തെ തുടർന്ന് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഹെയർ ഫിക്‌സിംഗ് ശസ്ത്രക്രിയകളെ നിസാരമായി കാണരുതെന്നും പൊതു സമൂഹത്തിന് തെറ്റായ ധാരണകളാണ് ഇത് സംബന്ധിച്ചുള്ളതെന്നും ഡൽഹിയിലെ പ്രമുഖ സർജൻ ഡോ. മായങ്ക് പറഞ്ഞു. ആറര മുതൽ എട്ട മണിക്കൂർ വരെ നീണ്ട് നിൽക്കുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയാണ് ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു. അംഗീകൃത ക്ലിനിക്കുകളുടെയോ ഡോക്ടർമാരുടെയോ കീഴിൽ മാത്രമേ ഇത്തരം ശസ്ത്രക്രിയകൾക്ക് വിധേയമാകാവൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Comments