തിരുവന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനനില പാലിക്കാൻ സർക്കാരിനും ആഭ്യന്തര വകുപ്പിനും കഴിയുന്നില്ലെങ്കിൽ സർക്കാർ പിരിച്ചു വിടുകയാണ് നല്ലതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേന്ദ്രസേന വരണമെന്ന് സർക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം കേരളത്തിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പിണറായി സർക്കാരിന് കഴിയുന്നില്ല എന്നത് തന്നെയാണ്. ഇത് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി ആണെന്നും വി.മുരളീധരൻ തുറന്നടിച്ചു.
‘ഭരണത്തിൽ സർക്കാർ പരാജയമാണ്. കേരളത്തിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്നതിലും നല്ലത് കസേര ഉപേക്ഷിച്ച് പോകുന്നതാണ്. കേന്ദ്രസേന വരണമെന്നാണ് ഇപ്പോൾ സർക്കാരിന്റെ ആവശ്യം. തലേ ദിവസം വരെ സർക്കാർ പറഞ്ഞത് ഇങ്ങനെ ആയിരുന്നില്ല. ഏത് വേഷമിട്ട് വന്നാലും അക്രമികളെ ഞങ്ങൾ നേരിടും എന്നായിരുന്നു മന്ത്രിമാർ പറഞ്ഞത്. വൈദികന്റെ വേഷം ഇട്ടുവന്നാലും നേരിടുമെന്ന് എം.വി.ഗോവിന്ദനും പറഞ്ഞു. എന്നാൽ, ഇതൊക്കെ പറഞ്ഞതിന് ശേഷം കേന്ദ്രസേനയെ വിളിക്കണമെന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്’.
‘കേന്ദ്രസേന വരണം എന്നതാണ് ആവശ്യമെങ്കിൽ മുഖ്യമന്ത്രി സ്ഥാനവും ആഭ്യന്തര വകുപ്പും പിണറായി വിജയൻ ഒഴിയുന്നതാണ് നല്ലത്. ഇതിന് മുമ്പ് കേന്ദ്രസേനയെ കേരളത്തിന് ആവശ്യമില്ല എന്നതായിരുന്നു സർക്കാരിന്റെ നിലപാട്, ഇപ്പോൾ കേന്ദ്രസേനയെ വേണമെന്നും. പഴയ നിലപാട് സർക്കാർ തിരുത്തിയോ?. കോടതിയിലും മാദ്ധ്യമങ്ങൾക്ക് മുന്നിലും പൊതു യോഗങ്ങളിലും ഓരോന്നാണ് സർക്കാർ പറയുന്നത്. ഇതിലും നല്ലത് ഞങ്ങൾക്കിത് സാധിക്കില്ല എന്ന് തുറന്നു പറഞ്ഞാൽ പോരെ’ എന്നും വി.മുരളീധരൻ വിമർശിച്ചു.
Comments