തിരുവനന്തപുരം: പ്രശസ്ത മലയാള നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. കെഎസ് പ്രേംകുമാർ എന്നാണ് യഥാർത്ഥ പേര്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനിടെയായിരുന്നു മരണം സംഭവിച്ചത്. കൊച്ചുപ്രേമന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏഴു നിറങ്ങൾ എന്ന സിനിമയിലൂടെയാണ് അദ്ദേഹം ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്. തുടർന്ന് ഇതുവരെ 250 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. രാജസേനൻ ചിത്രങ്ങളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു കൊച്ചുപ്രേമൻ. നാടകത്തിലൂടെയായിരുന്നു അദ്ദേഹം അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. ജയറാം നായകനായ ദില്ലിവാല രാജകുമാരൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തതോടെ ശ്രദ്ധിക്കപ്പെട്ടു. ഇരട്ടക്കുട്ടികളുടെ അച്ഛൻ, പട്ടാഭിഷേകം, തിളക്കം, ഗുരു, തെങ്കാശ്ശിപ്പട്ടണം, കല്യാണരാമൻ, ചോട്ടാ മുംബെെ എന്നിവയാണ് പ്രധാന സിനിമകൾ.
തിരുവനന്തപുരം ജില്ലയിലെ പേയാട് ശിവരാമ ശാസ്ത്രികളുടെയും കമലത്തിന്റെയും മകനായി 1955 ജൂൺ ഒന്നിനായിരുന്നു കൊച്ചു പ്രേമന്റെ ജനനം. പേയാട് സർക്കാർ സ്‌കൂളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പഠിച്ചുകൊണ്ടിരിക്കേ സാഹിത്യത്തിൽ തത്പരനായ കൊച്ചുപ്രേമൻ എട്ടാം ക്ലാസിൽ സ്വന്തമായി നാടകം എഴുതി സംവിധാനം ചെയ്തു. ഇത് വിജയിച്ചതോടെ ഉഷ്ണരാശി എന്ന പേരിൽ രണ്ടാമത്തെ നാടകവും എഴുതി. തിരുവനന്തപുരം എംജി കോളേജിൽ ആയിരുന്നു ബിരുദ പഠനം. ഈ കാലയളവിലാണ് നാടകത്തെ അദ്ദേഹം ഗൗരവത്തോടെ കാണാൻ ആരംഭിച്ചത്.
Comments