ദോഹ: ഡംഫ്രീസിന്റെ ചിറകിലേറി നെതർലാന്റ്‌സ് ലോകകപ്പ് ക്വാർട്ടറിൽ. അമേരിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഓറഞ്ച് കുപ്പായക്കാർ അവസാന എട്ടിലെത്തിയത്. ഖത്തർ ലോകകപ്പിൽ ക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ടീമായി നെതർലാന്റ്‌സ്. രണ്ട് ഗോളുകൾക്ക് വഴിവെയ്‌ക്കുകയും മൂന്നാമത്തെ ഗോൾ അടിക്കുകയും ചെയ്ത ഡംഫ്രീസ് ആണ് ഡച്ച് പടയെ വിജയത്തിലേക്ക് നയിച്ചത്.
കളിയുടെ 10ാം മിനുട്ടിൽ മെംഫീസ് ഡീപേ ആണ് അമേരിക്കയുടെ വല ആദ്യം കുലുക്കിയത്. പന്തുമായി മുന്നേറിയ ഡംഫ്രീസ് വലത്തേ വിങ്ങിൽ നിന്ന് കൊടുത്ത മനോഹരമായ പാസ് പോസ്റ്റിന്റെ ഇടതേ മൂലയിലേക്ക് പായിച്ച ഡീപേ ടീമിനെ മുന്നിലെത്തിച്ചു. അമേരിക്കയുടെ ആക്രമണത്തോടെയാണ് കളി ആരംഭിച്ചത്. എന്നാൽ ഗോൾ അവസരങ്ങൾ മുതലാക്കുന്നതിൽ യുഎസ് താരങ്ങൾ പരാജയപ്പെട്ടു. ഡാലി ബ്ലിന്റ് ആണ് രണ്ടാമത്തെ ഗോളിലൂടെ ഓറഞ്ച് സംഘത്തിന്റെ ലീഡ് ഉയർത്തിയത്. 74ാമത് അന്താരാഷ്‌ട്ര മത്സരം കളിക്കുന്ന 33കാരനായ ബ്ലിന്റിന്റെ ആദ്യ ഗോളാണ് അമേരിക്കയ്‌ക്കെതിരെ അടിച്ചത്.
നെതർലാന്റ്‌സിന് വേണ്ടി ഗോൾ സ്‌കോർ ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് അദ്ദേഹം. ആദ്യ ഗോളിന് വഴിയൊരുക്കിയ ഡംഫ്രീസ് തന്നെയായിരുന്നു രണ്ടാമത്തെ ഗോളിന്റെയും സൂത്രധാരൻ. ഡെൻസെൽ ഡംഫ്രീസ് നൽകിയ ക്രോസ് ബ്ലിൻഡ് പിഴവ് കൂടാതെ പോസ്റ്റിന്റെ ഇടതേ മൂലയിലേക്ക തൊടുത്തുവിട്ടു. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ അമേരിക്ക ഒരെണ്ണം തിരിച്ചടിച്ചു. ഹാജി റൈറ്റ് ആണ് ഗോളിലൂടെ ലീഡ് കുറച്ചത്. പുലിസിച്ചിൽ നിന്ന് ലഭിച്ച മനോഹരമായ ക്രോസ് റൈറ്റ് ഒരു വിചിത്രമായ ലൂപ്പിംഗ് ടച്ചിലൂടെ നെതർലാന്റ്‌സിന്റെ വലയിലേക്ക് കോരിയിട്ടു. 91ാം മിനുട്ടിൽ നെതർലാന്റ്‌സ് വീണ്ടു ലീഡ് ഉയർത്തി. നേരത്തെ നേടിയ രണ്ട് ഗോളുകൾക്കും അസിസ്റ്റ് ചെയ്ത ഡംഫ്രീസ് ക്ലോസ് റേഞ്ചിൽ നിന്ന് ഒരു മികച്ച വോളിയിലൂടെ പന്ത് യുഎസ്എ വലയിലെത്തിച്ചു. ഇതോടെ ഓറഞ്ച് പടയുടെ സ്‌കോർ മൂന്നായി ഉയർന്നു. അർജന്റീന-ഓസ്‌ത്രേലിയ മത്സരത്തിലെ വിജയികളെയാണ് ക്വാർട്ടറിൽ നെതർലാന്റ്‌സ് നേരിടുക.
Comments