തിരുവനന്തപുരം: സമരം കത്തുന്ന വിഴിഞ്ഞത്തേക്ക് കേന്ദ്രസേനയെ ക്ഷണിക്കുന്നതിൽ തന്ത്രപരമായ നീക്കവുമായി സംസ്ഥാന സർക്കാർ. കേന്ദ്രസേനയുടെ സുരക്ഷ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടില്ലെന്നും എന്നാൽ അദാനി ഗ്രൂപ്പിന്റെ ആവശ്യമനുസരിച്ച് കേന്ദ്ര സേന എത്തിയാൽ എതിർക്കില്ലെന്ന നിലപാടിലാണ് സർക്കാർ.
ഇത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചർച്ചചെയ്ത് തീരുമാനമൊടുക്കാനാണ് ഹൈക്കോടതി നിർദേശം. ചർച്ചയ്ക്ക് പിണറായി സർക്കാരാണ് മുൻകൈയെടുക്കുന്നതെങ്കിലും അതുവേണ്ടെന്ന നിലപാടിലാണ് ഇടതുനേതാക്കൾ. കേന്ദ്ര സർക്കാരോ കോടതിയോ ഇക്കാര്യത്തിലെടുക്കുന്ന തീരുമാനത്തെ അംഗീകരിക്കാമെന്ന നിലപാടിൽ ആവശ്യമെങ്കിൽ നിലവിലെ സ്ഥിതി വിശദീകരിച്ചുള്ള റിപ്പോർട്ട് കേന്ദ്രത്തിന് നൽകാനും സാദ്ധ്യതയുണ്ട്.
തുറമുഖ മേഖലയിൽ അതിക്രമിച്ച് കടക്കരുതെന്ന് കോടതിയുടെ ഉത്തരവുണ്ടെങ്കിലും നടപ്പാക്കിയില്ലെന്നും 64 പോലീസുകാർക്ക് ഉൾപ്പെടെ പരിക്കുണ്ടായ ആക്രമണമാണ് പ്രദേശത്ത് നടന്നതെന്നും അദാനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പാക്കുമെന്ന ഉറപ്പ് പോലും പോലീസ് നൽകുന്നില്ലെന്നും പോലീസിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടുമെന്നും അക്കാര്യത്തിൽ ‘ഈഗോ’ യുടെ കാര്യമില്ലെന്നും അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം പറഞ്ഞു.
തുറമുഖപ്രദേശത്ത് സുരക്ഷാപരിപാലനത്തിന് കേന്ദ്രസേനയെ നിയോഗിക്കാൻ ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരല്ലെന്നും അദാനി ഗ്രൂപ്പാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി അഭിപ്രായം തേടുക മാത്രമാണ് തേടിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അന്തിമ തീരുമാനം കോടതിയുടേതാണെന്നും സർക്കാർ അതിൽ എതിർപ്പ് പ്രകടിപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments