കാൻബറ: രണ്ട് ദിവസം മുൻപ് തുർക്കിയിൽ നിന്നും നാടുകടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് കൊടും ഭീകരൻ നീൽ പ്രകാശിനെ ഓസ്ട്രേലിയൻ പോലീസ് കസ്റ്റഡിയിൽ എടുത്തു. നേരത്തേ ചാർജ് ചെയ്ത ആറ് കേസുകളിൽ ഇയാൾക്കെതിരെ നടപടികൾ ആരംഭിച്ചു.
രാജ്യാന്തര തലത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുക, ഭീകരവാദ പ്രചാരണം നടത്തുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് 31 വയസ്സുകാരനായ നീലിനെതിരെ ചുമത്തിയിരിക്കുന്നത്. ജീവിതാവസാനം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവയിൽ മിക്കതും.
സിറിയയിൽ നിന്നും തുർക്കിയിലേക്ക് കടന്ന ഖാലിദ് 2016ലാണ് അറസ്റ്റിലായത്. ഭീകരവാദ ബന്ധം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് ഇയാളെ ഏഴ് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. തുടർന്ന് ഇയാൾക്കുണ്ടായിരുന്ന ഓസ്ട്രേലിയൻ പൗരത്വം റദ്ദാക്കിയിരുന്നു.
ഓസ്ട്രേലിയയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി സിറിയയിലേക്കും ഇറാക്കിലേക്കും പോയ 230 പേരിൽ പ്രധാനിയായിരുന്നു ഖാലിദ്. ഓസ്ട്രേലിയൻ പൗരന്മാരെ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പ്രേരിപ്പിക്കുന്ന ഇയാളുടെ വീഡിയോ നേരത്തേ പുറത്ത് വന്നിരുന്നു. നേരത്തേ ഇറാഖിൽ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ ഖാലിദ് കൊല്ലപ്പെട്ടുവെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, ഈ ആക്രമണത്തിൽ ഇയാൾക്ക് പരിക്കേൽക്കുക മാത്രമാണ് ചെയ്തത് എന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.
ബുദ്ധമത വിശ്വാസിയായിരുന്ന നീൽ പ്രകാശ് 2012ലായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്. പിന്നീട് അബു ഖാലിദ് അൽ കംബോഡി എന്ന പേര് സ്വീകരിച്ച് സിറിയയിലേക്ക് കടക്കുകയായിരുന്നു.
Comments