ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു പെൺകുട്ടികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. പ്ലസ് വൺ, എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബാഗെർഹാത്ത് ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
വീടിന് സമീപത്തെ പള്ളി വക സ്ഥലത്ത് ഇരുവരും ബാറ്റ്മിന്റൺ കളിക്കുക പതിവാണ്. സ്‌കൂൾവിട്ട് വീട്ടിലെത്തിയ ഇരുവരും കഴിഞ്ഞ ദിവസവും സ്ഥലത്ത് എത്തി ബാറ്റ്മിന്റൺ കളി തുടർന്നു. ഇതിനിടെ പ്രദേശവാസിയായ ഷിഹാബ് ഹൗലാദാറിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ ആക്രമിക്കുകയായിരുന്നു.
വിദ്യാർത്ഥിനികളുടെ അടുത്തേക്ക് എത്തിയ ഷിഹാബും സംഘവും ബാറ്റ്മിന്റൺ കളിക്കുന്നത് ചോദ്യം ചെയ്തു. എന്നാൽ ഇത് ഗൗനിക്കാതിരുന്ന വിദ്യാർത്ഥികൾ കളി തുടർന്നു. ഇതോടെ സംഘം കുട്ടികളെ മർദ്ദിക്കുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ വീട്ടുകാരാണ് അക്രമികളുടെ പക്കൽ നിന്നും വിദ്യാർത്ഥികളെ മോചിപ്പിച്ചത്. അപ്പോഴേക്കും ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റിരുന്നു.
ഉടനെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആശുപത്രിയിൽ കിടക്കകൾ ഒഴിവ് ഇല്ലാത്തതിനാൽ വീട്ടുകാർ കുട്ടികളെ തിരികെ വീട്ടിലേക്ക് തന്നെ കൊണ്ടുവരികയായിരുന്നു. സംഭവത്തിൽ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments