തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഇന്ന്. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം,തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.
2018 ഫെബ്രുവരി ഒന്നിനാണ് വിദേശ വനിതയെ പ്രതികൾ കൊലപ്പെടുത്തിയത്. ആയുർവേദ ചികിത്സയ്‌ക്കായി പോത്തൻകോടുള്ള ആയുർവേദ കേന്ദ്രത്തിലേക്ക് എത്തിയതായിരുന്നു വിദേശ വനിത. ഫെബ്രുവരി 14 ന് കോവളത്തേക്ക് പോയ വനിതയെ പിന്നീട് കാണാതെ ആവുകയായിരുന്നു. പിന്നീട് ഒരു മാസത്തിന് ശേഷം ഇവരുടെ മൃതദേഹം ഒരു പൊന്തക്കാടിൽ നിന്നും കണ്ടെത്തി. ഡിഎൻഎ പരിശോധനയിൽ ഇത് വിദേശ വനിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ രണ്ട് പേരും കുറ്റിക്കാട്ടിൽ ലഹരി ഉപയോഗിക്കാൻ സ്ഥിരമായി എത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതേ തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികൾ വിദേശ വനിതയെ ആളൊഴിഞ്ഞ പൊന്ത കാട്ടിൽ കൊണ്ടുവന്ന് കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് കേസ്. തുടർന്ന് ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ കഴുത്തിൽ വള്ളിച്ചെടികൾ കൊണ്ട് കെട്ടി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയ അന്വേഷണ സംഘത്തെ ഡിജിപി ഇന്ന് ആദരിക്കുന്നുണ്ട്
Comments