ന്യൂഡൽഹി : പാക് കരസേന മേധാവി അസീം മുനീറിന് ചുട്ട മറുപടിയുമായി കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പാക് അധീന കശ്മീർ തിരിച്ചെടുക്കാൻ സമയമായി എന്ന് റാവത്ത് പറഞ്ഞു. ഇന്ത്യയെ ലക്ഷ്യമിട്ട് മുനീർ പ്രകോപന പ്രസ്താവനകൾ നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിന്റെ താക്കീത്.
മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുക മാത്രമല്ല ശത്രുവിനെ തിരിച്ച് ആക്രമിക്കാനും പാക് സൈന്യം സജ്ജമാണെന്നായിരുന്നു ജന. പാക് സൈനിക മേധാവിയുടെ പരാമർശം. ഇതിനെതിരെയാണ് റാവത്ത് രംഗത്തെത്തിയത്.
”പാകിസ്താന്റെ അനധികൃത അധിനിവേശത്തിൽ നിന്ന് പാക് അധീന കശ്മീരിനെ മോചിപ്പിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. കോൺഗ്രസ് ഭരണകാലത്ത് ഇതിനായി പാർലമെന്റിൽ പ്രമേയം പാസാക്കിയിരുന്നു. ഇന്ന് ബിജെപി ഭരണകാലത്ത് അത് നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. നിലവിൽ പാകിസ്താന്റെ സ്ഥിതി മോശമാണെന്നും ആക്രമണം നടത്താൻ പറ്റിയ സാഹചര്യമാണിതെന്നും,” റാവത്ത് പറഞ്ഞു.
ഗിൽജിത് ബാൾട്ടിസ്ഥാനെയും ജമ്മു കശ്മീരിനെയും കുറിച്ച് അടുത്തിടെ നിരുത്തരവാദപരമായ പരാമർശങ്ങളാണ് ഇന്ത്യ നടത്തുന്നത് എന്നാണ് അസീം മുനീർ പറഞ്ഞത്. പാകിസ്താൻ ഇപ്പോൾ എല്ലാ രീതിയിലും തയ്യാറായിരിക്കുകയാണ്. മാതൃരാജ്യത്തിന്റെ ഓരോ മണ്ണും സംരക്ഷിക്കാൻ മാത്രമല്ല, ശത്രുവിനെതിരെ പോരാടാനും. യുദ്ധം നടത്തിയാൽ പോരാടുക തന്നെ ചെയ്യും” എന്നാണ് യഥാർത്ഥ നിയന്ത്രണരേഖാ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം അസീം മുനീർ പറഞ്ഞത്.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ലക്ഷ്യമിട്ടായിരുന്നു മുനീറിന്റെ പരാമർശം. ഗിൽജിത്-ബാൾട്ടിസ്ഥാനിലെത്താൻ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുനീർ വെല്ലുവിളിയുമായി രംഗത്തെത്തിയത്.
Comments