ടെഹ്‌റാൻ : ഇസ്രായേൽ ഇന്റലിജൻസിന് വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ച് നാല് പേർക്ക് വധശിക്ഷ നടപ്പിലാക്കി ഇറാൻ. ഇസ്രായേലി ഇന്റലിജൻസ് ഏജൻസിയായ മൊസാദിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ ശിക്ഷിച്ചത്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് പ്രവർത്തിച്ച ഒരു ‘സംഘത്തിലെ’ നാല് പ്രധാന അംഗങ്ങളെ ഞായറാഴ്ച രാവിലെ വധിച്ചതായി ഇറാനിയൻ ജുഡീഷ്യറിയുടെ വാർത്താ സേവനമായ മിർസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. വിധിക്കെതിരെ അപ്പീൽ നൽകാൻ പോലും പ്രതികൾക്ക് കോടതി അനുവാദം നൽകിയില്ല എന്നതും ശ്രദ്ധേയമാണ്.
ഇസ്രായേലിന് വേണ്ടി പ്രതികൾ തട്ടിക്കൊണ്ടുപോകൽ ആയുധം ശേഖരിക്കൽ എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്നും ഡിജിറ്റൽ കറൻസിയിലൂടെ പാരിതോഷികം കൈപ്പറ്റിയെന്നുമാണ് കണ്ടെത്തൽ. ഇറാൻ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ ഹർജി സമർപ്പിക്കാൻ പോലും അനുവാദം നൽകാതെ ഇവരെ തൂക്കിലേറ്റുകയായിരുന്നു.
രാജ്യസുരക്ഷയ്‌ക്കെതിരായി പ്രവർത്തിച്ചതിനും തട്ടിക്കൊണ്ടുപോകൽ അനധികൃത ആയുധങ്ങൾ കൈവശം വയ്‌ക്കൽ എന്നിവയ്‌ക്ക് സഹായിച്ചതിനും മറ്റ് മൂന്ന് പേർക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇസ്രായേലും ഇറാനും തമ്മിലുള്ള ബന്ധത്തിൽ ഏറെ കാലമായി വിള്ളൽ വന്നിരിക്കുകയാണ്. വർഷം തോറും നൂറ് കണക്കിനാളുകളെയാണ് ഇറാൻ ഭരണകൂടം തൂക്കിലേറ്റാറുള്ളത്. ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചു വധശിക്ഷ വിധിക്കുക പതിവാണ്. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച്, 2021 ൽ ഇറാൻ ഭരണകൂടം കുറഞ്ഞത് 314 പേരെയെങ്കിലും വധിച്ചിട്ടുണ്ട്. അതേ വർഷം മിഡിൽ ഈസ്റ്റിൽ രേഖപ്പെടുത്തിയ വധശിക്ഷകളുടെ പകുതിയിലധികം വരും ഈ കണക്ക്.
Comments